
പുതുവർഷത്തിന്റെ തുടക്കത്തിൽ കമ്പനി നൽകിയ സമ്മാനം കണ്ട് അമ്പരന്നിരിക്കുകയാണ് ചൈനയിലെ ഒരു യുവാവ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിൽ ജീവനക്കാരനായ ജിയാങ് ജിയാങ്ങിനാണ് ഈ ദുരനുഭവം ഉണ്ടായത്. കമ്പനിയുടെ വാർഷിക പാർട്ടിയിൽ ഒന്നാം സമ്മാനമായ ഐഫോൺ 17 പ്രോ മാക്സ് ലഭിച്ചെന്നായിരുന്നു ജിയാങ്ങിന്റെ വിചാരം. എന്നാൽ, സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്.
ഏകദേശം 1.25 ലക്ഷം രൂപ വിലമതിക്കുന്ന ഫോണിന്റെ ബില്ലും ആപ്പിളിന്റെ ഷോപ്പിംഗ് ബാഗും കണ്ടപ്പോൾ ജിയാങ് താനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെന്ന് ഉറപ്പിച്ചു. വീട്ടിലിരിക്കുന്ന ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകാമെന്ന് കരുതി സമ്മാനമായി കിട്ടിയ ആ പെട്ടിയുമായി അദ്ദേഹം ഓടി. എന്നാൽ, വീട്ടിലെത്തി പെട്ടി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഫോണിന് പകരം പെട്ടിയിൽ ഉണ്ടായിരുന്നത് രണ്ട് ചോക്ലേറ്റുകളും മൂന്ന് ലോലിപോപ്പുകളും പിന്നെ കുറച്ച് കല്ലുകളും മാത്രം!
യഥാർത്ഥത്തിൽ ഐഫോൺ വാങ്ങാൻ ആശുപത്രി അധികൃതർ അനുമതി നൽകിയിരുന്നില്ല. ജിയാങ്ങിന്റെ ടീം മാനേജർ ഒരു തമാശയ്ക്ക് വേണ്ടി ഒരുക്കിയതായിരുന്നു ഈ നാടകം. രണ്ടാം സമ്മാനമായി ലഭിച്ചത് ഒരു തലയിണയായിരുന്നു എന്ന് കേൾക്കുമ്പോഴാണ് ഈ 'സർപ്രൈസിന്റെ' ആഴം മനസ്സിലാകുക. 'വർഷം തുടങ്ങുമ്പോൾ വലിയൊരു ഭാഗ്യം ലഭിച്ചെന്ന് ഞാൻ കരുതി. പക്ഷേ കമ്പനി ഇതൊരു ഏപ്രിൽ ഫൂൾ തമാശയാക്കി മാറ്റി' എന്ന് ജിയാങ് പറഞ്ഞു. തനിക്ക് ഫോൺ വേണ്ടെന്നും പക്ഷേ തന്നെ ഇത്രയും ആളുകളുടെ മുന്നിൽ പരിഹസിച്ചതിന് ഉത്തരവാദിയായ ആൾ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സംഭവം പുറത്തുവന്നതോടെ കമ്പനിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ജീവനക്കാരെ ബഹുമാനിക്കാത്ത കമ്പനികളുടെ ലക്ഷണമാണിത് എന്ന് ഒരാൾ കുറിച്ചു. മറ്റുചിലർ തങ്ങൾക്ക് കിട്ടിയ വിചിത്രമായ സമ്മാനങ്ങളും പങ്കുവെച്ചു. ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കേണ്ട വേദിയിൽ അവരെ അപമാനിക്കുന്ന ഇത്തരം തമാശകൾ പാടില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.