
ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ ഒരു ക്രോസന്റിന്റെ വിലയും, സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലെ ക്രോസന്റിന്റെ വിലയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഭക്ഷണസാധനങ്ങളുടെ വിലയും ജീവിതച്ചെലവും അതിവേഗം കൂടുന്നുണ്ടോ എന്നാണ് പോസ്റ്റ് കണ്ട പലരുമിപ്പോൾ ചോദിക്കുന്നത്.
പൂജ സൻവാൾ എന്ന യാത്രക്കാരിയാണ് 'എക്സ്' (ട്വിറ്റർ) ൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഒരു ക്രോസന്റ് വാങ്ങിയപ്പോൾ 184 രൂപ (1.56 സ്വിസ് ഫ്രാങ്ക്) നൽകേണ്ടി വന്നു. എന്നാൽ ഈ വർഷം ആദ്യം സൂറിച്ച് വിമാനത്താവളത്തിൽ വെച്ച് ഞാൻ ഇത് വാങ്ങിയത് വെറും 1.2 സ്വിസ് ഫ്രാങ്കിനാണ് (ഏകദേശം 142 രൂപ). ഇന്ത്യയിൽ കാര്യങ്ങൾ ഇത്ര വേഗത്തിൽ ഇത്രയധികം ചെലവേറിയതായി മാറുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നാണ് പൂജ കുറിച്ചത്. ബില്ലിന്റെ സ്ക്രീൻഷോട്ടുകളും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റുകൾ നൽകിയത്. ഇന്ത്യയിൽ വീടുകൾ വാങ്ങാൻ വൻതുക വേണ്ടിവരുന്നുണ്ടെന്നും, ജനങ്ങളുടെ വരുമാനത്തിനനുസരിച്ചല്ല വിലക്കയറ്റമെന്നും പലരും അഭിപ്രായപ്പെട്ടു. മുംബൈയിലെ ബാന്ദ്ര പോലെയുള്ള സ്ഥലങ്ങളിൽ ഒരു ക്രോസന്റിന് 380 രൂപയ്ക്ക് മുകളിൽ വില വരുമെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
i bought a croissant at the hyderabad airport and it costed me inr 184 (1.56 chf) and at zurich airport earlier this year i had a croissant for 1.2chf
yes im reading too much into it but how the hell is india getting so expensive so fast im losing it pic.twitter.com/n9SZ2EFOxc— Pooja Sanwal (@poojaasanwal) August 4, 2026
യൂറോപ്പിൽ ക്രോസന്റുകൾ വളരെ സാധാരണമായ ഒരു ബേക്കറി പലഹാരമാണ്, ഏത് ചെറിയ കടയിലും ഇവ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. എന്നാൽ, ഇന്ത്യയിൽ ഇതൊരു പ്രീമിയം സ്നാക്ക് ആയതിനാൽ വിലകൂടുന്നത് സ്വാഭാവികമാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. സ്വിറ്റ്സർലൻഡിൽ പോയി നമ്മുടെ നാട്ടിലെ സ്നാക്സുകൾ വാങ്ങിയാലും കൈപൊള്ളും എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.