
രാത്രി വൈകി വീട്ടിലേക്ക് മടങ്ങാൻ റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തപ്പോൾ, ബൈക്കിന് പകരം കാറിലെത്തിയ ഡ്രൈവർ വാഹനത്തിൽ കയറാൻ തന്നെ നിർബന്ധിച്ചെന്ന പരാതിയുമായി ദില്ലി സ്വദേശിനിയായ കൺസൾട്ടന്‍റ് മോനി ഷാൻഡില്യ. സംഭവത്തെക്കുറിച്ചുള്ള യുവതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധ നേടിയതോടെ റാപ്പിഡോ ഈ വിഷയത്തിൽ പ്രതികരിക്കുകയും ബന്ധപ്പെട്ട ക്യാപ്റ്റിന്‍റെ അക്കൗണ്ടിനെതിരെ അടിയന്തര നടപടി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തെന്ന് റിപ്പോർട്ട്.
രാത്രി 11.07 ഓടെ നോയിഡ സെക്ടർ 16 മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 4 -ൽ നിന്നാണ് വീട്ടിലേക്ക് പോകാൻ മോനി, റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തത്. ആപ്പിൽ കാണിച്ചിരുന്നത് ഹീറോ സ്‌പ്ലെൻഡർ ബൈക്കും അന്മോൾ മിശ്ര എന്ന റൈഡറുടെ പേരുമായിരുന്നു. എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം ബൈക്കിന് പകരം മാരുതി റിറ്റ്സ് കാറാണ് സ്ഥലത്തെത്തിയത്. കാറിലെത്തിയ ഡ്രൈവർ താൻ ഫോണിൽ സംസാരിച്ചിരുന്ന അതേ വ്യക്തിയാണെന്ന് മോനി തിരിച്ചറിഞ്ഞു. എന്നാൽ ആപ്പിലെ റൈഡറുടെ പ്രൊഫൈൽ ചിത്രവുമായി ഇയാളുടെ രൂപം പൊരുത്തപ്പെട്ടില്ലെന്ന് അവർ പറയുന്നു. ബൈക്ക് തകരാറിലായതിനാലാണ് കാറിൽ എത്തിയതെന്ന് ഇയാൾ പറഞ്ഞെന്നും മോനി കൂട്ടിച്ചേർക്കുന്നു. തുടർന്ന് ഇയാൾ തന്നോട്ട് കാറിൽ കയറാൻ ആവശ്യപ്പെട്ടെന്നും എന്നാൽ ആ ആവശ്യം നിരസിച്ചിട്ടും അയാൾ ആവർത്തിച്ച് തന്നെ നിർബന്ധിച്ചെന്നും മോനി ആരോപിച്ചു.
ഡ്രൈവറുടെ നിർബന്ധം കൂടിയപ്പോൾ ഭയന്ന് പോയ താൻ ഉറക്കെ നിലവിളിച്ചതോടെ റൈഡ് ക്യാൻസൽ ചെയ്ത് പോകാൻ അയാൾ തയ്യാറായെന്നും മോനി കൂട്ടിച്ചേർത്തു. എന്നാൽ. മുന്നോട്ട് നീങ്ങിയ കാർ മെട്രോ ഗേറ്റിന് മുന്നിലേക്ക് നീങ്ങി അവിടെ നിർത്തി. പിന്നീട് സെക്ടർ 15 വരെ കാർ തന്നെ പിന്തുടർന്നെന്നും മോനി പറയുന്നു. എന്നാൽ റോഡിലെ അമിത ഗതാഗതക്കുരുക്ക് കാരണം ഇയാൾ പിന്നീട് മടങ്ങിപ്പോയെന്നും യുവതി കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ ഭയന്ന് പോയ തനിക്ക് പനി ബാധിച്ചെന്നും യുവതി എഴുതി. ഒപ്പം, സുരക്ഷിതരായിരിക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാർക്കും ഇത്തരമൊരു സാഹചര്യം അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം യാത്രക്കാരോട് ഇത്തരം പെരുമാറ്റങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ലെന്നും യുവതിയുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്നും റാപ്പിഡോ അറിയിച്ചു. ബന്ധപ്പെട്ട ഡ്രൈവറുടെ അക്കൗണ്ടിനെതിരെ അടിയന്തര നടപടി സ്വീകരിച്ചെന്നും സമാന സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.