യുവതി പെറ്റ് ആയി വളർത്തുന്നത് ചിലന്തിയെ, ഇതുകണ്ട് ഞെട്ടി കാമുകൻ, ഒടുവിൽ...

By Web TeamFirst Published Jul 6, 2021, 9:31 AM IST
Highlights

കാമുകന് ഇപ്പോള്‍ ആ ചിലന്തിയോടുള്ള സ്നേഹത്തെ കുറിച്ച് യുവതി പറയുന്നത്, ഇതാണ് യഥാര്‍ത്ഥ സ്നേഹം എന്നാണ്. യുവതി ചിലന്തിയുടെ ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരുന്നു. 

പൂച്ചയേയും നായയേയും ഒക്കെ നമ്മള്‍ ഓമനമൃഗങ്ങളായി വളര്‍ത്താറുണ്ട് അല്ലേ? എന്നാല്‍, ഒരു ചിലന്തിയെ പെറ്റ് ആയി വളര്‍ത്തുന്നത് ആലോചിക്കാനാവുമോ? ഇവിടെ ഒരു യുവതി അങ്ങനെ സ്നേഹിച്ച് വളര്‍ത്തുന്നത് ഒരു ചിലന്തിയെ ആണ്. ട്രേസി ഹെനസ് എന്ന യുവതിയാണ് ചിലന്തിയെ ഇങ്ങനെ വളർത്തുന്നത്. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു കൂട്ടുകാരിയുണ്ട് എന്ന് കേട്ടപ്പോള്‍ അവളുടെ കാമുകന്‍ ആകെ ഞെട്ടിപ്പോയത്രെ. ഇക്കാര്യം യുവതി തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. 

'കാമുകന്‍റെ വീട്ടിലേക്ക് താമസത്തിനായി മാറിയപ്പോള്‍ ഞാനെന്‍റെ ചിലന്തിയെ കൂടി കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ കാമുകന്‍ ഞെട്ടിപ്പോയി' എന്നാണ് യുവതി പറയുന്നത്. 'ഞാനവളെ ഒരു കൂടിലാക്കി. ഒപ്പം അവളുടെ പച്ചക്കറിപ്പെട്ടിയും വച്ചു. എന്നിട്ടത് ജനാലയ്ക്കരികില്‍ വച്ചു. എന്‍റെ കാമുകനത് വിശ്വസിക്കാനായില്ല' എന്നും യുവതി പറയുന്നു. എന്നാല്‍, ഒരുവര്‍ഷം ഒരുമിച്ച് താമസിച്ചപ്പോള്‍ കാമുകനും അവളെ ഇഷ്ടമായി. ഇപ്പോള്‍ തങ്ങളുടെ 'കൊച്ചുകുട്ടി' എന്നാണ് സ്നേഹത്തോടെ അവരിരുവരും ആ ചിലന്തിയെ വിളിക്കുന്നത്. 

കാമുകന് ഇപ്പോള്‍ ആ ചിലന്തിയോടുള്ള സ്നേഹത്തെ കുറിച്ച് യുവതി പറയുന്നത്, ഇതാണ് യഥാര്‍ത്ഥ സ്നേഹം എന്നാണ്. യുവതി ചിലന്തിയുടെ ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരുന്നു. 'നമ്മുടെ ഈ കൊച്ചുകുട്ടി എത്രകാലം വരെ ജീവിക്കും' എന്നും പോസ്റ്റിൽ ചോദിച്ചു. പോസ്റ്റ് ഉടനെ വൈറലായി. ചിലന്തികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പില്‍ ഒരാള്‍ പറഞ്ഞത്, താനും ഇതുപോലെ ചിലന്തിയെ വളര്‍ത്തുന്നുണ്ടായിരുന്നു. മൂന്നുവര്‍ഷം വരെ ജീവിക്കുമെന്നാണ് കരുതുന്നത് എന്നാണ്. 

അധികകാലം ഇവ ജീവിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, നിങ്ങള്‍ക്കവളോടുള്ള സൌഹൃദം എത്ര മനോഹരമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ചിലരാകട്ടെ തങ്ങള്‍ക്കും പെറ്റുകളായി ചിലന്തി ഉണ്ടായിരുന്നുവെന്നും നാലോ അതിലധികമോ വര്‍ഷം അവ ജീവിച്ചിരുന്നുവെന്നും കുറിച്ചു. ഒരു സ്ത്രീ അങ്ങനെയൊരു ചിലന്തി മരിച്ചപ്പോള്‍ വീട്ടുകാരെല്ലാം വളരെയധികം ദുഖിതരായി എന്ന് എഴുതി. 

മിക്കവരും ഈ ചിലന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇടയ്ക്കിടയ്ക്ക് കൈമാറണേ എന്ന് ഓര്‍മ്മിപ്പിച്ചു. ചിലരാകട്ടെ തങ്ങളുടെ വീടുകളില്‍ അടുക്കളകളിലും കുളിമുറികളിലും ബെഡ്റൂമുകളിലും വരെയുള്ള ചിലന്തിയുടെ ചിത്രങ്ങള്‍ കൈമാറി. ഇപ്പോള്‍ യുവതി പറയുന്നത്, ദൈവമേ നന്ദി. ഞാനൊരാള്‍ മാത്രമല്ലല്ലോ ഇങ്ങനെ ചിലന്തിയെ പെറ്റ് ആയി കൊണ്ടുനടക്കുന്നത് എന്നാണ്. 

click me!