മാനസികാരോഗ്യക്കുറവുള്ള സ്ത്രീയെ കഴുത്തില്‍ ചങ്ങലയിട്ട് ഭിത്തിയില്‍ ബന്ധിച്ചു, ചൈനയില്‍ രോഷമുയര്‍ത്തി വീഡിയോ

Published : Feb 02, 2022, 11:06 AM IST
മാനസികാരോഗ്യക്കുറവുള്ള സ്ത്രീയെ കഴുത്തില്‍ ചങ്ങലയിട്ട് ഭിത്തിയില്‍ ബന്ധിച്ചു, ചൈനയില്‍ രോഷമുയര്‍ത്തി വീഡിയോ

Synopsis

ചൈനീസ് മാധ്യമമായ വെയ്‍ബോയില്‍ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പല രാജ്യങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെന്നപോലെ ചൈനയിലെ ഗ്രാമപ്രദേശങ്ങളിലും മാനസികാരോഗ്യവും സെക്ഷ്വല്‍ കണ്‍സെന്‍റും അത്ര ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങളാണ്. 

പല രാജ്യങ്ങളിലും മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരോട് ആളുകള്‍ വളരെ മോശമായിട്ടാണ് പെരുമാറുന്നത്. അത് തെളിയിക്കുന്ന നിരവധി സംഭവങ്ങളും പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ, ചൈന(China)യില്‍ ഗ്രാമത്തില്‍ ഒരു സ്ത്രീയെ കഴുത്തില്‍ ചങ്ങലയിട്ട് ചുമരില്‍ ബന്ധിച്ചിരിക്കുന്നതിന്‍റെ(chained to wall) ഒരു വീഡിയോ(Video) സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മാനസികാരോഗ്യക്കുറവുണ്ട് എന്ന് കരുതപ്പെടുന്ന സത്രീയെയാണ് ഇങ്ങനെ ബന്ധിച്ചിരിക്കുന്നത്. സംഭവം ചൈനയിലെ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 

ജനുവരി 26 -ന് എടുത്ത ദൃശ്യങ്ങളില്‍, കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ ചപ്പുചവറുകളാൽ നിറഞ്ഞ കെട്ടിടത്തിൽ പൂട്ടിയിട്ടിരിക്കുന്ന സ്ത്രീയെ കണ്ട് ഞെട്ടിയ ഒരാളാണ് അടുത്ത ദിവസം വീഡിയോ Douyin-ൽ പോസ്റ്റ് ചെയ്തത്. തണുത്ത് മരവിച്ച അവസ്ഥയില്‍ സ്ത്രീയെ കഴുത്തില്‍ ചങ്ങലയിട്ട് കോണ്‍ക്രീറ്റ് ഭിത്തിയില്‍ ബന്ധിച്ചിരിക്കുന്നത് കാണാം. അവര്‍ക്ക് സംസാരിക്കാനൊന്നും കഴിയുന്നുണ്ടായിരുന്നില്ല. 

പിന്നീട്, ഈ സ്ത്രീയെ ചങ്ങലയ്ക്കിട്ടു എന്ന് കരുതുന്നയാളും വീഡിയോ പോസ്റ്റ് ചെയ്‍തു. അതില്‍, അയാള്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മയാണ് അത് എന്നും സ്ത്രീയില്‍ തനിക്ക് വേറെയും കുട്ടികളുണ്ട് എന്നും അയാള്‍ വിശദീകരിച്ചു. അതില്‍, ചിലര്‍ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തി. പുറത്തുനിന്നും ആളുകള്‍ അവളെ പരിഹസിച്ചുവെന്നും അതുകൊണ്ടാണ് അവളെ വീട്ടിനകത്ത് തന്നെ ഇങ്ങനെയാക്കേണ്ടി വന്നത് എന്നും അയാള്‍ വിശദീകരിച്ചു. 

ഫെംഗ് കൗണ്ടിയിലെ പ്രാദേശിക അധികാരികള്‍ കേസ് അന്വേഷിച്ചു. സ്ത്രീ ഒരു യാചകിയായിരുന്നു എന്നും 1998 -ലാണ് ഇയാളെ വിവാഹം കഴിച്ചത് എന്നും അതില്‍ പറയുന്നു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം കുടുംബാസൂത്രണ ഉദ്യോഗസ്ഥർ ഗർഭനിരോധന മാർഗ്ഗങ്ങൾ നടപ്പിലാക്കിയെന്നും അത് ഫലപ്രദമായില്ലെന്നും അവർ പറഞ്ഞു. യുവതിയെ പരിശോധിച്ച മാനസികരോഗ വിദഗ്ദർ യുവതിക്ക് സ്‌കിസോഫ്രീനിയയാണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. 

ചൈനീസ് മാധ്യമമായ വെയ്‍ബോയില്‍ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പല രാജ്യങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെന്നപോലെ ചൈനയിലെ ഗ്രാമപ്രദേശങ്ങളിലും മാനസികാരോഗ്യവും സെക്ഷ്വല്‍ കണ്‍സെന്‍റും അത്ര ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങളാണ്. അവിടെ പെൺശിശുഹത്യ വ്യാപകമാണ് എന്നും പറയപ്പെടുന്നു. അത് സ്ത്രീ പുരുഷ അനുപാതം അസന്തുലിതമാക്കിയെന്നും രാജ്യത്തിലാകെ തന്നെയും പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ വളരെ കൂടുതലാണ് എന്നും പറയുന്നു. 

സ്ത്രീക്കൊപ്പമുള്ള പുരുഷനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയില്ലെങ്കിലും ഇയാളെ കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. നിരവധിപ്പേര്‍ സാമൂഹികമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് ആരോപിച്ചുവെങ്കിലും അങ്ങനെ തെളിയിക്കുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്