
ഇന്ത്യയിൽ സ്‍മാർട്ട്ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമാണം ശക്തിപ്പെടുത്താൻ ഡിക്‌സൺ ടെക്‌നോളജീസും വിവോ മൊബൈൽ ഇന്ത്യയും ചേർന്ന് രൂപീകരിക്കുന്ന സംയുക്ത സംരംഭത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. 2020-ലെ പ്രസ് നോട്ട് 3 പ്രകാരമുള്ള സർക്കാർ അനുമതി ലഭിച്ചതോടെയാണ് രാജ്യത്ത് പുതിയ നിർമാണ കമ്പനി സ്ഥാപിക്കാനുള്ള നടപടികൾക്ക് വഴിയൊരുങ്ങിയത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അനുമതി നൽകിയതായി ഡിക്‌സൺ അടുത്തിടെ ഓഹരി വിപണിയെ അറിയിച്ചു. പുതിയ സംയുക്ത സംരംഭത്തിൽ ഡിക്‌സണിന് 51 ശതമാനവും വിവോ മൊബൈൽ ഇന്ത്യയ്ക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. 2024 ഡിസംബറിലാണ് ഇരു കമ്പനികളും സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചത്. സർക്കാർ അനുമതി ലഭിച്ചതിന് പിന്നാലെ അന്തിമ സംയുക്ത സംരംഭ കരാറും ഓഹരിയുടമകളുടെ കരാറും പൂർത്തിയാക്കിയതായി കമ്പനികൾ അറിയിച്ചു. പുതിയ കമ്പനി എങ്ങനെ പ്രവർത്തിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ഈ കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കമ്പനിയിൽ പ്രധാനമായും വിവോ സ്‍മാർട്ട്ഫോണുകളായിരിക്കും നിർമിക്കുക. എന്നാൽ മറ്റ് ബ്രാൻഡുകൾക്കായുള്ള സ്‍മാർട്ട്ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കരാർ അടിസ്ഥാനത്തിൽ നിർമ്മിക്കാൻ കമ്പനിക്ക് അനുമതിയുണ്ടാകും. ഇതിലൂടെ ഡിക്‌സണിന്റെ ഉൽപ്പാദന ശേഷിയും കരാർ നിർമാണ ബിസിനസും കൂടുതൽ വിപുലമാകുമെന്നാണ് വിലയിരുത്തൽ.
ഇരു കമ്പനികളും ചേർന്ന് ആദ്യഘട്ടത്തിൽ അഞ്ച് കോടി രൂപ നിക്ഷേപിക്കും. കമ്പനീസ് ആക്ട്, 2013 പ്രകാരം രജിസ്റ്റർ ചെയ്യുന്ന പുതിയ സ്ഥാപനം ഡിക്‌സണിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കും. ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി വിവോയുടെ ഇന്ത്യയിലെ നിർമാണ ആസ്തികളുടെ ഒരു ഭാഗം പുതിയ കമ്പനിയിലേക്ക് കൈമാറാനാണ് പദ്ധതി. 2020-ൽ നടപ്പാക്കിയ പ്രസ് നോട്ട് 3 പ്രകാരമാണ് ഈ നിക്ഷേപത്തിന് സർക്കാർ അനുമതി ലഭിച്ചത്. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ സർക്കാർ അനുമതി നിർബന്ധമാക്കുന്ന നയമാണിത്. കോവിഡ് കാലത്ത് സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് ഈ നയം കേന്ദ്രസർക്കാർ നടപ്പാക്കിയത്.
ഈ സംയുക്ത സംരംഭം ഡിക്‌സണിന്റെ സ്മാർട്ട്ഫോൺ നിർമാണ മേഖലയിൽ വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതി പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചാൽ പ്രതിവർഷം രണ്ട് മുതൽ 2.2 കോടി വരെ അധിക സ്‍മാർട്ട്ഫോണുകൾ നിർമ്മിക്കാനും ഏകദേശം 30,000 കോടി രൂപയുടെ വാർഷിക അധിക വരുമാനം നേടാനുമാകുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിലെ സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തോടെ പുതിയ സംരംഭത്തിന്റെ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.1 കോടി സ്‍മാർട്ട്ഫോണുകൾ നിർമ്മിക്കാനും തുടർന്ന് 2027-28ൽ ഉൽപ്പാദനം കൂടുതൽ വിപുലീകരിക്കാനുമാണ് കമ്പനികളുടെ ലക്ഷ്യം.