
ദില്ലി: ഈ മാസം അഞ്ചാം തീയതിയാണ് ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.bjp.org ഹാക്കർമാർ തകർത്തത്. വെബ്സൈറ്റിന്‍റെ ഹോം പേജ് വികൃതമാക്കുന്ന ഹാക്കർമാരുടെ സ്ഥിരം അടവ് മാത്രമാണെന്നും ഉടൻ സൈറ്റ് പൂർവ്വ സ്ഥിതിയിലാകും എന്നും കരുതിയവർക്ക് തെറ്റി. ഹാക്കർമാർ പണികൊടുത്തിട്ട് പതിനൊന്ന് ദിവസങ്ങള്‍ ആയിട്ടും ഇനിയും വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ ബിജെപി ഐടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല.
മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. ഞങ്ങൾ ഉടൻ തിരിച്ചുവരും എന്ന സന്ദേശമാണ് ഇപ്പോഴും കാണിക്കുന്നത്. തിരിച്ചുവരാന്‍ സമയം എടുക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ ബിജെപി സൈറ്റില്‍ വരുത്തിയ നാശം ചെറുതായിരിക്കില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
വെബസെെറ്റ് തകര്‍ന്നതിനെ കോണ്‍ഗ്രസ് കണക്കറ്റ് ട്രോളിയതോടെ ബിജെപിക്ക് ആകെ നാണക്കേടായിരിക്കുകയാണ്. ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് ട്രോളിയ ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്‍ധൻ റോബർട്ട് ബാപ്റ്റിസ്റ്റ് (എലിയട്ട് ആൾഡേഴ്സൺ) ഇപ്പോള്‍ വിഷയത്തില്‍ പുതിയ പരമാര്‍ശം നടത്തിയിരിക്കുകയാണ്.
സെെറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ അന്വേഷണത്തിനായി ബിജെപി ദില്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷ ഏജന്‍സിയായ ലുസീഡിയസിനെ നിയോഗിച്ചെന്നാണ് എലിയട്ട് ട്വീറ്റ് ചെയ്തത്. ഹാക്ക് ചെയ്തത് താനല്ലെന്നും പറഞ്ഞ എലിയട്ട് തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ ബിജെപിക്ക് സെെറ്റ് വീണ്ടെടുത്ത് നല്‍കാമെന്ന് പരിഹസിച്ചിട്ടുമുണ്ട്.