
സൗരയൂഥത്തിന് പുറത്തായി നക്ഷത്രത്തോട് അസാധാരണമായി അടുത്ത് സഞ്ചരിക്കുന്ന പുതിയൊരു ജലലോകത്തെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. എച്ച്‌ഡി 176071 ബി എന്ന് പേരിട്ടിരിക്കുന്ന ഈ എക്സോപ്ലാനറ്റ് ഭാവിയിൽ അതിന്റെ മാതൃനക്ഷത്രത്തിൽ പതിച്ച് നശിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. നക്ഷത്രത്തോട് വളരെ അടുത്തായതിനാൽ ഗ്രഹം അത്യന്തം ഉയർന്ന താപനിലയിലാണുള്ളത്. അതിനാൽ തന്നെ 'അത്യുച്ച താപനിലയുള്ള ജലസമ്പന്നമായ എക്സോപ്ലാനറ്റ്' എന്ന അപൂർവ വിഭാഗത്തിലാണ് ഈ ഗ്രഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 335 പ്രകാശവർഷം അകലെയുള്ള എച്ച്‌ഡി 176071 എന്ന നക്ഷത്രത്തെയാണ് എച്ച്‌ഡി 176071 ബി പരിക്രമണം ചെയ്യുന്നത്. ഭൂമിയുടെ ഏകദേശം 2.5 മടങ്ങാണ് ഗ്രഹത്തിന്റെ വലുപ്പം. എന്നാൽ ഭൂമിയേക്കാൾ ഏകദേശം 8.5 മടങ്ങ് പിണ്ഡവുമുണ്ട്. ഗ്രഹത്തിന്റെ വലുപ്പവും പിണ്ഡവും സംബന്ധിച്ച കണക്കുകൾ പരിശോധിച്ച ശാസ്ത്രജ്ഞർ ഇതിൽ ഏകദേശം 50 ശതമാനത്തോളം ജലമുണ്ടാകാമെന്നാണ് വിലയിരുത്തുന്നത്. നക്ഷത്രത്തിൽ നിന്ന് വെറും 1.5 ദശലക്ഷം മൈലിൽ താഴെയാണ് ഗ്രഹത്തിന്റെ അകലം. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ ഏകദേശം 1.6 ശതമാനം മാത്രമാണിത്.
എച്ച്‌ഡി 176071 ബിയുടെ ഏറ്റവും കൗതുകകരമായ പ്രത്യേകത അതിന്റെ പരിക്രമണ കാലയളവാണ്. നക്ഷത്രത്തെ ഒരു തവണ ചുറ്റാൻ ഗ്രഹത്തിന് വെറും 14 മണിക്കൂർ മാത്രം മതി. നക്ഷത്രത്തോട് ഇത്രയും അടുത്തായതിനാൽ അതിന്റെ ഗുരുത്വാകർഷണം ഗ്രഹത്തിൽ അതിശക്തമായ വേലിയേറ്റബലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ ബലങ്ങൾ ഗ്രഹത്തെ ക്രമേണ മാതൃനക്ഷത്രത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ഗ്രഹം നക്ഷത്രത്തിൽ പതിച്ച് നശിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
നക്ഷത്രങ്ങളോട് വളരെ അടുത്ത് നെപ്റ്റ്യൂണിന്റെ വലുപ്പമുള്ള ഗ്രഹങ്ങൾ അപൂർവമായി മാത്രം കാണപ്പെടുന്ന മേഖലയെയാണ് ശാസ്ത്രജ്ഞർ ‘നെപ്റ്റ്യൂണിയൻ ഡെസേർട്ട്’ എന്ന് വിളിക്കുന്നത്. നക്ഷത്രങ്ങളിൽ നിന്നുള്ള ശക്തമായ വികിരണം ഇത്തരം ഗ്രഹങ്ങളുടെ വാതക പാളികൾ നീക്കം ചെയ്യുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ എച്ച്‌ഡി 176071 ബി ഈ സിദ്ധാന്തത്തെ ഒരു പരിധിവരെ വെല്ലുവിളിക്കുകയാണ്. ഗ്രഹത്തിന് സജീവമായ അന്തരീക്ഷമുണ്ടെന്നും അത് നക്ഷത്രവികിരണത്തിൽ പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്നും നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
ഇറ്റാലിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിലെ ഗവേഷകനായ സിൽവെയ്ൻ എൻ ബ്രെട്ടണിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കെപ്ലർ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള പഴയ വിവരങ്ങളും ആറ് വർഷത്തിന് ശേഷമുള്ള ടെസ് നിരീക്ഷണങ്ങളും താരതമ്യം ചെയ്തപ്പോഴാണ് പ്രതിഫലിക്കുന്ന പ്രകാശത്തിൽ പ്രതീക്ഷിക്കാത്ത മാറ്റം കണ്ടെത്തിയത്. ഗ്രഹത്തിന്റെ അന്തരീക്ഷം നിശ്ചലമല്ലെന്നും അതിൽ സാന്ദ്രവും ഉയർന്ന പ്രതിഫലനശേഷിയുമുള്ള മേഘങ്ങൾ രൂപപ്പെടുകയും മാറുകയും സഞ്ചരിക്കുകയും ചെയ്യുന്നുവെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ പഠനം ഓഗസ്റ്റ് 25ന് ‘ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എച്ച്‌ഡി 176071 ബിയുടെ കണ്ടെത്തലിലെ മറ്റൊരു പ്രത്യേകത, സാധാരണ ഉപയോഗിക്കുന്ന രീതിയിലൂടെയല്ല ഗ്രഹത്തെ തിരിച്ചറിഞ്ഞത് എന്നതാണ്. ഭൂരിഭാഗം എക്സോപ്ലാനറ്റുകളും നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രപ്രകാശത്തിൽ ഉണ്ടാകുന്ന നേരിയ കുറവ് നിരീക്ഷിച്ചാണ് കണ്ടെത്തുന്നത്. എന്നാൽ എച്ച്‌ഡി 176071 ബി ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നില്ല. അതിനാൽ ഗവേഷകർ മറ്റൊരു രീതിയാണ് ഉപയോഗിച്ചത്.
ഗ്രഹത്തിൽ നിന്ന് പ്രതിഫലിച്ച് ഭൂമിയിലെത്തുന്ന നക്ഷത്രപ്രകാശത്തിലെ അതിസൂക്ഷ്മമായ വ്യതിയാനങ്ങളാണ് ഗവേഷകർ നിരീക്ഷിച്ചത്. ഗ്രഹം നക്ഷത്രത്തോട് എപ്പോഴും ഒരേ വശം കാണിക്കുന്ന തരത്തിൽ ഗുരുത്വാകർഷണപരമായി ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ നക്ഷത്രത്തെ അഭിമുഖീകരിക്കുന്ന ഭാഗത്ത് സ്ഥിരമായ പകലും മറുവശത്ത് സ്ഥിരമായ രാത്രിയുമാണ്. ഗ്രഹത്തിന്റെ പകലും രാത്രിയും ഭൂമിയിലേക്ക് തിരിയുന്ന സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രതിഫലിക്കുന്ന പ്രകാശത്തിലും ചെറിയ വ്യത്യാസങ്ങളുണ്ടാകും. ഗലീലിയോ നാഷണൽ ടെലിസ്കോപ്പിലെ ഹാർപ്സ്-എൻ ഉപകരണത്തിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ ഈ മാറ്റങ്ങൾ കണ്ടെത്തിയത്.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകാത്ത ഗ്രഹങ്ങളെയും കണ്ടെത്താനും അവയുടെ അന്തരീക്ഷവും ആന്തരിക ഘടനയും പഠിക്കാനും നിലവിലെ ജ്യോതിശാസ്ത്ര സാങ്കേതികവിദ്യകൾക്ക് കഴിയുമെന്ന് എച്ച്‌ഡി 176071 ബി കണ്ടെത്തൽ വ്യക്തമാക്കുന്നു.