
ന്യൂയോര്‍ക്ക്: എഐ രംഗത്ത് അപ്രതീക്ഷിത തരംഗം സൃഷ്ടിക്കുന്നതിനിടെ ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിനെതിരെ ഡാറ്റാ ലീക്ക് ആരോപണം. ഡീപ്സീക്ക് ചാറ്റ്‌ബോട്ടുകളില്‍ നിന്നുള്ള വലിയ അളവ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഓപ്പണ്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സാണ് വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഡീപ്‌സീക്കിന്‍റെ 10 ലക്ഷത്തിലധികം വരികളുള്ള ഡാറ്റ സുരക്ഷിതമല്ലാത്ത നിലയില്‍ ഓപ്പണ്‍ ഇന്‍റര്‍നെറ്റില്‍ കണ്ടെത്തി എന്നാണ് വിസ്സ് വ്യക്തമാക്കിയത്. ഡീപ്‌സീക്ക് എഐയുടെ ഡിജിറ്റൽ സോഫ്‌റ്റ്‌വെയർ കീകളും ചാറ്റ് ലോഗുകളും എപിഐ രഹസ്യങ്ങളും ബാക്ക്‌എന്‍ഡ് വിവരങ്ങളും ഇന്‍റര്‍നെറ്റില്‍ പരസ്യമായ വിവരങ്ങളില്‍ ഉൾപ്പെടുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ഈ ഡാറ്റകള്‍ ഡീപ്‌സീക്ക് സുരക്ഷിതമാക്കിയതായി ഡീപ്‌സീക്ക് സിടിഒ വ്യക്തമാക്കി. ആപ്പുകളിലെ സുപ്രധാന വിവരങ്ങള്‍ പരസ്യമായതിനെ കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്‍റെ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഡീപ‌്‌സീക്ക് ആപ്ലിക്കേഷനുകളിലെ സുരക്ഷയെ കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ ഡാറ്റാ ലീക്ക് വിവരം.
പുതിയ എഐ അസിസ്റ്റന്‍റിനെ അവതരിപ്പിച്ചതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ അമേരിക്കന്‍ കുത്തകയെ വിറപ്പിച്ചിരിക്കുകയാണ് ചൈനയുടെ ഡീപ്‌സീക്ക്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഓ1നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് കുറഞ്ഞ മുതല്‍മുടക്കില്‍ ഡീപ്‌സീക്ക് വികസിപ്പിച്ച 'ഡീപ്‌സീക്ക് ആർ 1' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്ന് വിലയിരുത്തപ്പെടുന്നു. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഡീപ്‌സീക്ക് മറികടന്നിരുന്നു. യുഎസ് ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താൻ ഡീപ്‌സീക്കിനായി.
2023ലാണ് ഡീപ്‌സീക്ക് സ്ഥാപിച്ചത്. ചൈനീസ് ഹെഡ്‌ജ് ഫണ്ടായ ഹൈ ഫ്ലയർ ആണ് കമ്പനിയുടെ പിന്നിലെ ശക്തി. ലിയാംഗ് വെൻഫെങ്കാണ് സിഇഒ.
Read more: ഓപ്പൺ എഐയെയും ഗൂഗിളിനെയും തറപറ്റിച്ചുവെന്ന് അടക്കംപറച്ചില്‍; അത്ര കിടിലോല്‍ക്കിടിലമോ ഡീപ്‌സീക്ക്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം