'അങ്ങാടീല് പത്താള് കൂടണേന്റെ നടൂല് കിട്ടണം നിന്നെ...'; തല്ല് എക്സില്‍ ലൈവായിരിക്കും; ഡേറ്റ് ഇതോ.!

By Web TeamFirst Published Aug 8, 2023, 7:37 AM IST
Highlights

മസ്കിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സക്കർബർഗ് പ്രതികരിച്ചത്. കേജ് ഫൈറ്റ് സംഘടിപ്പിക്കാനായി ഓഗസ്റ്റ് 26 എന്ന തീയതി താൻ മുന്നോട്ടുവെച്ചിരുന്നതായും എന്നാൽ, മസ്ക് അതിൽ യാതൊരു പ്രതികരണവും നൽകിയിട്ടില്ലെന്നും സക്കർബർഗ് പറഞ്ഞു.

ന്യൂയോര്‍ക്ക്:  സൈബർലോകം കാത്തിരുന്ന കേജ് ഫൈറ്റിന്റെ കാര്യത്തിൽ തീരുമാനമായി. എക്സ് തലവൻ ഇലോൺ മസ്കിന് പിന്നാലെ തന്റെ അഭിപ്രായം പങ്കുവെച്ച് മെറ്റ തലവൻ മാർക്ക് സക്കർബർഗും എത്തിയിരിക്കുകയാണ് ഇപ്പോൾ. സക്കർബർഗുമായുള്ള പോരാട്ടം ലൈവായി എക്സിൽ തത്സമയം സ്ട്രീം ചെയ്യും എന്ന് പറഞ്ഞതിന് പിന്നാലെയാണ് മസ്കിന് മറുപടിയുമായി സക്കർബർഗ് രംഗത്ത് എത്തിയത്.

മസ്കിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സക്കർബർഗ് പ്രതികരിച്ചത്. കേജ് ഫൈറ്റ് സംഘടിപ്പിക്കാനായി ഓഗസ്റ്റ് 26 എന്ന തീയതി താൻ മുന്നോട്ടുവെച്ചിരുന്നതായും എന്നാൽ, മസ്ക് അതിൽ യാതൊരു പ്രതികരണവും നൽകിയിട്ടില്ലെന്നും സക്കർബർഗ് പറഞ്ഞു. താൻ ശ്വാസം അടക്കി പിടിച്ചിരിക്കുകയല്ലെന്നും സക്കർബർഗ് ത്രെഡ്സിൽ എഴുതിയിട്ടുണ്ട്. ‘‘എക്‌സി’ന് പകരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ കഴിയുന്ന മറ്റൊരു പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും’’ അദ്ദേഹം പറയുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പായിരുന്നു എക്സിൽ ലൈവ് വിഡിയോ സ്ട്രീമിങ് ഓപ്ഷൻ അവതരിപ്പിച്ചത്. അതേസമയം, ലൈവ് സ്ട്രീമിങ് വഴി ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുമെന്നും പോസ്റ്റിൽ മസ്ക് കൂട്ടിച്ചേർത്തിരുന്നു..

 കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മക്‌ഡൊണാൾഡിന്റെ മെനുവിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും വേണോ എന്ന പോസ്റ്റിൽ സക്കർബർഗ് പ്രതികരിച്ചിരുന്നു. മക്‌ഡൊണാൾഡിന്റെ ഒരു ത്രെഡ്‌സ് പോസ്റ്റിന് മറുപടിയായി, സുക്കർബർഗ് തമാശ രൂപേണയാണ് മറുപടി നല്കിയിരിക്കുന്നത്. "20 നഗ്ഗറ്റുകൾ, കാൽ പൗണ്ടർ, വലിയ ഫ്രൈകൾ, ഓറിയോ മക്‌ഫ്ലറി, ആപ്പിൾ പൈ, കൂടാതെ ചില സൈഡ് ചീസ് ബർഗറുകൾ എന്നിങ്ങനെയാണ് മറുപടി. അതെസമയം യുഎഫ്‌സി പോരാളിയായ മൈക്ക് ഡേവിസ് തന്റെ പരിശീലന സമയത്ത് മക്‌ഡൊണാൾഡ് ഒഴിവാക്കണമെന്ന ഉപദേശവുമായി എത്തിയിട്ടുണ്ട്.  തന്റെ പ്രവർത്തന നിലവാരം നിലനിർത്താൻ പ്രതിദിനം 4,000 കലോറി ആവശ്യമാണെന്നാണ് സക്കർബർഗ് മറുപടി നൽകിയത്.  

ഈ പോരാട്ടം മുമ്പത്തെ എല്ലാ റെക്കോർഡുകളെയും മറികടക്കുമെന്നും ഇത് ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമാക്കി മാറ്റുകയും എല്ലാ പേ-പെർ-വ്യൂ റെക്കോർഡുകളും തകർക്കുകയും ചെയ്യുമെന്നുമാണ് പ്രവചനം. എലോൺ മസ്‌ക്, തന്റെ കുട്ടിക്കാലത്ത് തായ്‌ക്വോണ്ടോ, ജൂഡോ, കരാട്ടെ, പ്രായപൂർത്തിയായപ്പോൾ ബ്രസീലിയൻ ജിയു-ജിറ്റ്‌സു എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് ജോ റോഗനുമായുള്ള മുൻ പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പറയുന്നുണ്ട്.

മസ്കും സക്കർബർഗും തമ്മിലുള്ള പോരാട്ടം ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകളായി. പഴയ ട്വിറ്ററിന് എതിരായി ത്രെഡ്സ് എത്തിയതോടെ പോരാട്ടം മുറുകിയിരിക്കുകയാണ്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരിക്കുകയാണ് സൈബർ ലോകം.

'ആദായ നിരക്കില്‍ ഒരു ഓഫര്‍' : ജീവനക്കാരെ ഓഫീസിലെത്തിക്കാൻ പുതിയ മാർഗവുമായി ഗൂഗിൾ

Asianet News Live

 

click me!