വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ നാടുവിട്ട പെണ്‍കുട്ടിക്ക് പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക്

By Web TeamFirst Published Apr 25, 2019, 3:16 PM IST
Highlights

വിവാഹം ചെയ്യാനിയിരുന്നു വീട്ടുകാര്‍ രേഖയെ നിര്‍ബന്ധിച്ചത്. എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഉറ്റ സുഹൃത്തിനോടൊപ്പം അവള്‍ നാടുവിട്ടു.

മൈസൂരു: പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചപ്പോള്‍ തന്‍റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് ലഭിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു ആ പതിനാറുകാരി. മൈസൂരുവിലെ ഉള്‍ഗ്രാമത്തില്‍ വീട്ടുജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയ്ക്ക് നല്ല ഒരു ജോലി സമ്പാദിച്ച് കൈത്താങ്ങാകണമെന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അമ്മയും മറ്റ് കുടുംബാംഗങ്ങളും അവളെ നിര്‍ബന്ധിച്ചത് വിവാഹം കഴിക്കാനായിരുന്നു. വീട്ടുകാരുടെ വാശി നാള്‍ക്കുനാള്‍ കൂടിയപ്പോള്‍ അവള്‍ വീടുവിട്ട് ഇറങ്ങി... കഴിഞ്ഞ ആഴ്ച പുറത്തുവന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തില്‍ 90 ശതമാനം വിജയം നേടിയവരുടെ  കൂട്ടത്തില്‍ അവളും ഉണ്ടായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലും തല്ലിക്കെടുത്തി പോകേണ്ടിയിരുന്ന പെണ്‍ജീവിതം തിരിച്ചുപിടിച്ച അവളുടെ പേര് രേഖ വി.

മൈസൂരുവിലെ ചിക്കബല്ലാപുര ജില്ലയിലെ കൊട്ടുരു ഗ്രാമത്തിലാണ് രേഖ ജനിച്ചത്. വീട്ടു ജോലി ചെയ്താണ് അമ്മ കുടുംബം നോക്കിയിരുന്നത്. പഠിക്കാന്‍ മിടുക്കിയായ രേഖ പട്ടിണിക്കിടയിലും 74 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സായി. തുടര്‍ന്നും പഠിക്കണമെന്നും നല്ല ജോലി നേടി അമ്മയ്ക്ക് സഹായമാകണമെന്നുമായിരുന്നു രേഖയുടെ ആഗഹം.

എന്നാല്‍ വിവാഹം ചെയ്യാനായിരുന്നു വീട്ടുകാര്‍ രേഖയെ നിര്‍ബന്ധിച്ചത്. എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഉറ്റ സുഹൃത്തിനോടൊപ്പം അവള്‍ നാടുവിട്ടു. ബംഗളൂരുവിലെത്തിയ രേഖ അവിടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നു. എന്നാല്‍ തന്‍റെ കരിയറിന് കോഴ്സ് ഉപകാരപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ശിശുസംരക്ഷണ വിഭാഗത്തിന്‍റെ ഹെല്‍പ്പ്‍‍‍‍ലൈന്‍ നമ്പരില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ശിശു സംരക്ഷണ വിഭാഗം അംഗങ്ങളുടെ സഹായത്തോടെ നീലമംഗലയിലെ ഒരു പ്രീ യൂണിവേഴ്സ്റ്റി കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു.

കഷ്ടപ്പാടുകള്‍ക്കിടയിലും നന്നായി പഠിച്ച രേഖയ്ക്ക് ഫലം വന്നപ്പോള്‍ 600-ല്‍ 542 മാര്‍ക്കുമായി മികച്ച വിജയം. ബിഎയ്ക്ക് ചേര്‍ന്ന് പഠനം തുടരണമെന്നതാണ് രേഖയുടെ അടുത്ത ലക്ഷ്യം.

click me!