എംബ്രോയിഡറിയിലെ അഞ്ജന ടച്ച്! പരിമിതികളെ തുന്നിത്തോൽപിക്കുന്ന പെൺകുട്ടി, ഈ വിജയത്തിന് അതിമധുരം!

Published : Sep 01, 2025, 04:17 PM ISTUpdated : Sep 06, 2025, 04:19 PM IST
ANJANA IDUKKI

Synopsis

‘എന്നെ കാണുന്ന എല്ലാരും ചോദിക്കും എന്ത് പറ്റിയതാ, ആക്സിഡൻറാണോ എന്നൊക്കെ ഒന്നുമല്ല, ജന്മനാ അങ്ങനെയാണ്. പക്ഷേ എനിക്കിതൊരു പ്രശ്നമല്ല കേട്ടോ, ഞാൻ ഓകെയാണ്.’

‘ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെയീ ഒറ്റക്കൈ കൊണ്ടാണ് എല്ലാക്കാര്യങ്ങളും ചെയ്യുന്നത്. അതുകൊണ്ടാണ് എന്റെ സംരംഭത്തിന് ഞാൻ ‘വൺ ഹാൻഡ് എംബ്രോയ്ഡറി’ എന്ന് പേരിട്ടതും. എന്‍റെ പേജ് കാണുന്ന എല്ലാരും ചോദിക്കും എന്ത് പറ്റിയതാ, ആക്സിഡൻറാണോ എന്നൊക്കെ, ഒന്നുമല്ല കേട്ടോ, ജന്മനാ അങ്ങനെയാണ്. പക്ഷേ എനിക്കിതൊരു പ്രശ്നമല്ല ഞാൻ ഓകെയാണ്.’ 

ജനിക്കുമ്പോള്‍ തന്നെ അഞ്ജനയ്ക്ക് ഒരു കൈ മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ ഒറ്റക്കൈ കൊണ്ടാണ് അഞ്ജന അതിമനോഹരമായി കുഞ്ഞുടുപ്പുകള്‍ തുന്നുന്നത്, മനോഹരങ്ങളായ കുഞ്ഞുപൂക്കളും എംബ്രോയ്ഡറി വര്‍ക്കുകളും ചെയ്യുന്നത്. മുന്നിൽ നിരന്നിരിക്കുന്ന കുഞ്ഞുടുപ്പുകളും മുഖം നിറയെ ആത്മവിശ്വാസം നിറഞ്ഞ ചിരിയുമായി അഞ്ജന തന്റെ കുഞ്ഞുസംരംഭത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. അഞ്ജനയുടെ വിശേഷങ്ങളിലേക്ക്…

ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയാണ് അഞ്ജന. വിവാഹത്തിന് ശേഷം കൊച്ചിയിലാണ് താമസം. ഭര്‍ത്താവ് ആൽവിൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. എംഎസ് ഡബ്ലിയുവിൽ ബിരുദം നേടിയെങ്കിലും ആ ജോലിയിലേക്ക് എത്താൻ അഞ്ജനയ്ക്ക് സാധിച്ചില്ല. പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്തു. പക്ഷേ ആ ജോലിയും തുടരാൻ സാധിച്ചില്ലെന്ന് അഞ്ജന പറഞ്ഞു. ഒരു വര്‍ഷം അവിടെ ജോലി ചെയ്ത് രാജിവെച്ചിറങ്ങി പുതിയ ജോലി തേടുന്നതിനിടെയാണ് ഒരു കുഞ്ഞു വഴിത്തിരിവുണ്ടാകുന്നത്. അതിങ്ങനെ, 

‘'ഹസ്ബന്‍ഡിന്‍റെ കസിന് ഒരു വാവയുണ്ടായി. അവിടെ കുഞ്ഞിനെ കാണാൻ പോകുന്ന സമയത്ത് ആ വാവയുടെ ഉടുപ്പിലൊരു എംബ്രോയിഡറി വര്‍ക്ക് കണ്ടു. അതെനിക്ക് ഇഷ്ടപ്പെട്ടു. ഇതൊന്ന് ചെയ്ത് നോക്കിയാലോ എന്ന് തോന്നി. വീട്ടിലെത്തി പഴയ നൂലും തുണിയും ഒക്കെ വെച്ച് ചെയ്ത് നോക്കിയപ്പോൾ, എല്ലാവരും പറഞ്ഞു കൊള്ളാം എന്ന്. അങ്ങനെ കുറച്ചെണ്ണം ചെയ്ത് നോക്കി. ചെയ്ത വർക്കിന്റെയെല്ലാം ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിൽ സൂക്ഷിക്കാറുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ വീട്ടുകാരൊക്കെ പറഞ്ഞു ഭംഗിയുണ്ടെന്ന്.’' എന്നാൽ ഇത് ഒരു സംരംഭമാക്കാമെന്ന് പറഞ്ഞത് ഭർത്താവ് ആൽവിനാണെന്നും അഞ്ജനയുടെ വാക്കുകള്‍.

വീട്ടിൽ തയ്യൽ മെഷീനുണ്ടായിട്ടും അമ്മച്ചിക്ക് തയ്യലറിയാമായിരുന്നിട്ടും തയ്യൽ പഠിക്കാൻ തോന്നിയിട്ടില്ലെന്ന് അഞ്ജന. പക്ഷേ സ്റ്റിച്ച് ചെയ്യാൻ അറിയാമായിരുന്നു. പിന്നെ ഒട്ടും വൈകിയില്ല. യൂട്യൂബിൽ നോക്കി സ്റ്റിച്ചിം​ഗും എംബ്രോയിഡറിയും പഠിച്ചു. വീട്ടിലുണ്ടായിരുന്ന ഒരു പഴയ തയ്യൽ മെഷീൻ പൊടി തട്ടിയെടുത്ത് അതിൽ സ്റ്റിച്ച് ചെയ്ത് നോക്കി. വണ്‍ ഹാൻഡ് എംബ്രോയ്ഡറി എന്ന സംരംഭത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു. 

‘’ടീനേജ് പ്രായത്തിലൊക്കെ എനിക്ക് ഒരു വിഷമമുണ്ടായിരുന്നു. ഞാൻ എന്താ ഇങ്ങനെയെന്ന് ഓര്‍ത്ത്. പക്ഷേ ചെറുപ്പത്തിലൊന്നും ഇങ്ങനെയൊരു കുറവുണ്ടെന്ന് എനിക്കറിയത്തേ ഇല്ലായിരുന്നു. സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. പിന്നീട്  പതിയെ എല്ലാക്കാര്യത്തിൽ നിന്നും പിൻമാറാൻ തുടങ്ങി. ഹൈസ്കൂളൊക്കെ ആയപ്പോഴേയ്ക്കും ശരിക്കും ഇൻട്രോവെർട്ട് ആയിപ്പോയി. പിന്നെ പിജി കഴിഞ്ഞ സമയത്താണ് അതിൽ നിന്ന് പുറത്ത് കടക്കുന്നത്. ഡി​ഗ്രി പഠിച്ചത് ഹോസ്റ്റലിൽ നിന്നാണ്. കോട്ടയം ബിസിഎം കോളേജിലാണ് ഡി​ഗ്രിക്ക് പഠിച്ചത്. പിജി തൊടുപുഴ ശാന്തി​ഗിരിയിലും.'' അഞ്ജന പറയുന്നു.

ജോലിക്കായുള്ള അഭിമുഖങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾ സങ്കടപ്പെടുത്തിയിട്ടുണ്ട്. യാത്ര ചെയ്യാൻ പറ്റുമോ എന്നൊക്കെയാണ് ചോദിക്കുക. എനിക്കൊരു കുറവുണ്ടെന്ന് അവർക്ക് തോന്നിയത് കൊണ്ടാകാം അങ്ങനെയൊരു ചോദ്യം. ‘എനിക്കങ്ങനെ തോന്നിയിട്ടേയില്ല. ഒരിടത്തും പ്രത്യേക പരി​ഗണന എനിക്കാവശ്യമില്ല. അങ്ങനെയൊരു പരി​ഗണന കിട്ടുമ്പോഴാണ് എനിക്കെന്തെങ്കിലും കുറവുണ്ടെന്ന് ഞാൻ ചിന്തിക്കുക. വണ്ടിയോടിക്കും, സൈക്കിള് ചവിട്ടും, നീന്തും, രണ്ട് കൊല്ലമായി കരാട്ടേയും പഠിക്കുന്നുണ്ട്.. എന്റെ കാര്യങ്ങളൊക്കെ എനിക്ക് ഒറ്റക്ക് ചെയ്യാൻ പറ്റുന്നുണ്ട്.’ ഒരു കൺസെഷന്റെയും ആവശ്യമില്ലെന്ന് അഞ്ജന ആവർത്തിക്കുന്നു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ട് ഒരുപാട് പേര് വിളിക്കാറുണ്ടെന്നും അവർക്കൊക്കെ പ്രചോദനമായെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നും. എനിക്ക് എല്ലാവരോടും ചിരിക്കാനും വർത്തമാനം പറയാനുമൊക്കെ ഇഷ്ടമാണ്. മറ്റുളളവരോട് ഇടപെടാനും അവരെ സഹായിക്കാനും ഇഷ്ടമുള്ളത് കൊണ്ടാണ് എംഎസ് ഡബ്ലിയു പഠിച്ചതെന്നും അഞ്ജന പറയുന്നു.

പലരും ​ഗിഫ്റ്റായി കൊടുക്കാനാണ് വർക്ക് തരുന്നത്. പിന്നെ സ്പെഷൽ മോമന്റ്സ്, ഓരോ തീം പറഞ്ഞുള്ള വർക്കും ലഭിക്കാറുണ്ട്. വർക്ക് ചെയ്യാനായി ഡ്രസ് അയച്ചു തരുന്നവരുമുണ്ട്. മിക്ക വര്‍ക്കുകളും ലഭിക്കുന്നത് ഇൻസ്റ്റഗ്രാം വഴിയാണ്. കുടുംബത്തിന്റെ സപ്പോർട്ട് ഒന്നു കൊണ്ട് മാത്രമാണ് തനിക്ക് ഇത്രയും എത്താൻ പറ്റിയതെന്നും അഞ്ജന കൂട്ടിച്ചേര്‍ക്കുന്നു.

‘’ഇന്ന് ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന്റെ സന്തോഷം ഓരോ നിമിഷവുമുണ്ട്. ഇതൊരു വലിയ സംരംഭമാക്കണം. എന്നെപ്പോലെയുള്ള ഒരുപാട് പേരെ സഹായിച്ച്, അവർക്ക് ജോലി കൊടുത്ത് അവരുടെ പ്രതീക്ഷയാകണമെന്നാണ് ആ​ഗ്രഹം. എന്നെപ്പോലെ ഒരുപാട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുണ്ട്. ഞാനും ചെറുപ്പത്തിലൊരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എനിക്ക് കുറവുണ്ടല്ലോന്നോർത്ത്. പുറത്തിറങ്ങാൻ പോലും മടിയായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനല്ല. നമ്മളാണ് നമ്മുടെ പരിധി നിശ്ചയിക്കുന്നത്. ഇപ്പോ എനിക്ക് അങ്ങനെ തോന്നുന്നു. തടസ്സങ്ങൾ നമ്മുടെ മനസിലാണ്. പരിശ്രമിച്ചാൽ ഈ തടസങ്ങളെയൊക്കെ നമുക്ക് കാറ്റിൽ പറത്താനും പറ്റും.' ഓരോ വാക്കിലും ആത്മവിശ്വാസം നിറയ്ക്കുന്ന അഞ്ജനയെന്ന പെണ്‍കുട്ടി ഒരു പ്രതീകമാണ്. പരിമിതികള്‍ മറികടക്കാനും ജയിക്കാനുമുള്ള അവസരം കൂടി ബാക്കിവെക്കുന്നുണ്ടെന്ന് കാണിച്ചു തരുന്നുണ്ട് ഈ മിടുക്കി

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി