Latest Videos

വൈദ്യുതി വേലി കടന്ന് കാട്ടാനക്കൂട്ടമെത്തുന്നു, ഭീതിയില്‍ മലയാറ്റൂരിലെ മലയോര കർഷകർ

By Web TeamFirst Published Sep 25, 2023, 12:33 PM IST
Highlights

രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപമെത്തുന്ന കാട്ടാനക്കൂട്ടം പുലർച്ചെയാണ് മടങ്ങുന്നത്. വൈദ്യുതി വേലി തകർത്താണ് ഇവ കൃഷിയിടങ്ങളിലെത്തുന്നത്

മലയാറ്റൂര്‍: കാട്ടാനപ്പേടിയിൽ എറണാകുളം മലയാറ്റൂരിലെ മലയോര കർഷകർ. പാണ്ഡ്യൻ ചിറയിലെ ഒന്നരയേക്കർ ഭൂമിയിലെ മൂന്നൂറോളം വാഴകളും തെങ്ങുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. നടുവട്ടം സ്വദേശി ആന്റുവിന്റെ കൃഷി ഭൂമിയില്‍ കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം മൂന്നൂറിലധികം വാഴകളാണ്  നശിപ്പിച്ചത്. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ യൂക്കാലി മേഖലയിലാണ് കഴി‍ഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങിയത്.

മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ച ആനക്കൂട്ടം തെങ്ങ്, കവുങ്ങ് എന്നിവയെക്കൂടാതെ പച്ചക്കറി കൃഷിയും നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപമെത്തുന്ന കാട്ടാനക്കൂട്ടം പുലർച്ചെയാണ് മടങ്ങുന്നത്. വൈദ്യുതി വേലി തകർത്താണ് ഇവ കൃഷിയിടങ്ങളിലെത്തുന്നത്. വൈദ്യുതി വേലി ഫലപ്രദമല്ലെന്നും ഡ്രഞ്ച് സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. 

അതേസമയം വണ്ടിപ്പെരിയാറിൽ  ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികുടാൻ  കൂട്  സ്ഥാപിച്ചു. ആറു മാസത്തിൽ അധികമായി വണ്ടിപെരിയാർ മൂങ്കലാർ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ട്. നിരവധി വളർത്ത് മൃഗങ്ങളെ പുലി  ആക്രമിച്ചു കൊന്നിരുന്നു. മൂങ്കലാറിൽ നിന്നും ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു. 

വന്യജീവികളുമായുണ്ടാവുന്ന കര്‍ഷകരുടെ നിരന്തര ഏറ്റുമുട്ടലിന് പതിവായ വയനാട്ടിലെ പനവല്ലിയില്‍ ഒന്നരമാസമായി ഉറക്കം നഷ്ടപ്പെടുത്തിയ കടുവയെ മയക്കുവെടിവയ്ക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. വനംവകുപ്പിന്റെ വെറ്റിനറി ടീം രാവിലെ പത്തുമണിയോടെ പനവല്ലിയിൽ എത്തും. ഇതിനു ശേഷമാകും തുടർനടപടികൾ. മൂന്ന് കൂട്, 30 ക്യാമറകൾ, വനംവകുപ്പ് പരിശോധന ഇവയിലൊന്നും കടുവ കുടുങ്ങാതെ വന്നതോടെയാ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് എത്തുന്നത്.  കടുവയെ കാടുകയറ്റാൻ രണ്ടുതവണയാണ് നാടിളക്കി തെരച്ചിൽ നടത്തിയത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!