കാര്യവട്ടത്തെ ടിക്കറ്റ് നിരക്ക് വിവാദത്തിൽ ഇടപെട്ട് ബിസിസിഐ; കെസിഎയോട് റിപ്പോർട്ട് തേടി, ഇനിയെന്ത്?

By Web TeamFirst Published Jan 11, 2023, 6:58 PM IST
Highlights

വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനായി കോര്‍പ്പറേഷൻ ഉയര്‍ത്തിയതും തുടര്‍ന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശവും അടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മറുപടി ആവശ്യപ്പെട്ടത്

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് നിരക്ക് വിവാദത്തിൽ വിശദീകരണം തേടി ബി സി സി ഐ. കേരള ക്രിക്കറ്റ് അസോസിയേഷനോടാണ് റിപ്പോര്‍ട്ട് തേടിയത്. വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനായി കോര്‍പ്പറേഷൻ ഉയര്‍ത്തിയതും തുടര്‍ന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശവും അടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മറുപടി ആവശ്യപ്പെട്ടത്. വിവാദങ്ങൾ അനാവശ്യമാണെന്നും ചില ആശയക്കുഴപ്പം മാത്രമാണുണ്ടായതെന്നും കെ സി എ മറുപടി നൽകി. കഴിഞ്ഞതവണ സ്റ്റേഡിയത്തിലെ വൈദ്യുതി കെ എസ് ഇ ബി വിഛേദിച്ചതിലും ബി സി സി ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങൾ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്രാ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്.

'കരിഞ്ചന്തയിലെ സിനിമാ ടിക്കറ്റ് പോലെ; തിരക്കനുസരിച്ച് വിമാന കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടം'

 

 

അതേസമയം കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി വിവാദം കേരളത്തിൽ കനക്കുകയാണ്. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി അബ്ദുറഹ്മാൻ ന്യായീകരിച്ചത്. കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബി സി സി ഐയും കെ സി എയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി. മന്ത്രിയുടെ പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെ എന്ന പരാമർശത്തിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു. കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് കെ പി സിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞത്. സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അടക്കമുള്ളവരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

click me!