Asianet News MalayalamAsianet News Malayalam

'കരിഞ്ചന്തയിലെ സിനിമാ ടിക്കറ്റ് പോലെ; തിരക്കനുസരിച്ച് വിമാന കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടം'

വിദേശത്ത് മരിക്കുന്നവരുടെ ദേഹം നാട്ടിലെത്തിക്കാന്‍ മൃതദേഹത്തിന്‍റെ  ഭാരം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ക്രൂരതയാണ്. ഒരു നിശ്ചിത റേറ്റ് നിശ്ചയിച്ച് അത് അവസാനിപ്പിക്കണം.

k sudhakaran against flight companys on pravasi flight ticket issue
Author
First Published Jan 10, 2023, 12:01 AM IST

തിരുവനന്തപുരം: തിരക്കനുസരിച്ച് വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടവും നീചവുമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം കെ പി സി സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സിനിമാ ടിക്കറ്റ് കരിചന്തയില്‍ ഉയര്‍ന്ന നിരക്കിന് വില്‍ക്കുന്നതിന് സമാനമാണ് വിമാന കമ്പനികളുടെ നടപടി. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വിദേശത്ത് മരിക്കുന്നവരുടെ ദേഹം നാട്ടിലെത്തിക്കാന്‍ മൃതദേഹത്തിന്‍റെ  ഭാരം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ക്രൂരതയാണ്. ഒരു നിശ്ചിത റേറ്റ് നിശ്ചയിച്ച് അത് അവസാനിപ്പിക്കണം. പ്രവാസി സമൂഹം നമ്മുടെ നാടിന്‍റെ വികസനത്തിന് നല്‍കിയത് വലിയ സംഭാവനകളാണ്. എന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. സംരംഭകരായി എത്തുന്ന പ്രവാസികള്‍ക്ക് നീതി കിട്ടാതെ പോകുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരെ ദ്രോഹിക്കുകയാണ്. കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുടങ്ങാനെത്തി സിപിഎം ഭരണാധികാരികളുടെ വികല മനോഭാവം കൊണ്ട് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി ആന്തൂര്‍ സാജന്‍ അതിന് ഏറ്റവും വലിയ തെളിവാണ്. നിയമവ്യവസ്ഥയെയും പരിസ്ഥിതിയെയും വെല്ലുവിളിച്ച് എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തിയുള്ള സിപിഎം നേതാക്കളുടെ സംരംഭങ്ങള്‍ക്ക് ഇതേ സംവിധാനമാണ് കുടപിടിക്കുന്നത്. അത്തരം ഒരു  കാഴ്ചയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ  ആയുര്‍വേദ റിസോര്‍ട്ട് വിഷയത്തില്‍ ആന്തൂര്‍ നഗരസഭ കാട്ടിയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

'ബ്രിട്ടീഷ് അധിനിവേശത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രയോഗം; മന്ത്രിയെ തിരുത്താൻ മുഖ്യമന്ത്രിക്ക് താൽപര്യം കാണില്ല'

ഗള്‍ഫ് പര്യടന വേളയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസിക്ക് മറ്റൊരു തൊഴില്‍ കിട്ടുംവരെ ആറു മാസത്തെ ശമ്പളം നല്‍കുമെന്ന് ഉള്‍പ്പെടെ  നിരവധി വാഗ്ദാനങ്ങള്‍ നല്‍കി മുഖ്യമന്ത്രി പ്രവാസികളെ വഞ്ചിച്ചു. മുഖ്യമന്ത്രിയുടെ   അന്നത്തെ   പ്രഖ്യാപനത്തില്‍ ഒന്നുപോലും നടന്നില്ല. ഇതുതന്നെയാണ് പ്രവാസികളോടുള്ള പിണറായി സര്‍ക്കാരിന്‍റെ നയമെന്നും സുധാകരന്‍ പറഞ്ഞു.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്‍റെ  പുതിയ പ്രസിഡന്‍റായി എല്‍.വി.അജയകുമാറിനെയും രക്ഷാധികാരിയായി ഐസക് തോമസിനെയും തിരഞ്ഞെടുക്കാന്‍  കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ  സാന്നിധ്യത്തില്‍  തീരുമാനിച്ചു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി ഭാരവാഹികളായ ടി.യു.രാധാകൃഷ്ണന്‍, ജി.എസ് ബാബു,കെ.ജയന്ത്, ഡിസിസി പ്രസിഡന്‍റ് പാലോട് രവി,അടൂര്‍ പ്രകാശ് എംപി, ചെറിയാന്‍ ഫിലിപ്പ്, കേരള പ്രദേശ് പ്രവാസി  കോണ്‍ഗ്രസ് ഭാരവാഹികളായ  ഐസക് തോമസ്,എല്‍.വി. അജയകുമാര്‍, അബ്ദുള്‍ റസാക്ക്, എസ്.സലീം, പത്മാലയം മിനിലാല്‍, ടിജെ മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios