രണ്ടാം സെഷനില്‍ പിടിച്ചുനില്‍ക്കാനായില്ല; രഞ്ജിയില്‍ പഞ്ചാബിനെതിരെ കേരളം ലീഡ് വഴങ്ങി

Published : Oct 28, 2025, 02:27 PM IST
Punjab Took First Innings Lead Against Kerala

Synopsis

ആറിന് 247 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. ബാബാ അപാരാജിതിന്റെ (51) വിക്കറ്റ് മാത്രമാണ് ആദ്യ സെഷനില്‍ കേരളത്തിന് ഇന്ന് നഷ്ടമായിരുന്നത്.

മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ ആദ്യ ഇന്നിംഗ്‌സ് ലീഡ് വഴങ്ങി കേരളം. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ കേരളം 371ന് എല്ലാവരും പുറത്താവുകയായിരുന്നു. 65 റണ്‍സിന്റെ ലീഡാണ് പഞ്ചാബ് നേടിയത്. 86 റണ്‍സ് നേടിയ അഹമ്മദ് ഇമ്രാനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അങ്കിത് ശര്‍മ (62), ബാബാ അപരാജിത് (51) എന്നിവരും കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി കൃഷ് ഭഗത് നാലും നമന്‍ ധിര്‍, ആയുഷ് ഗോയല്‍ എന്നിവര്‍ രണ്ട് വീതവും വീഴ്ത്തി. നേരത്തെ, ഹര്‍നൂര്‍ സിംഗിന്റെ (170) സെഞ്ചുറിയാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചിരുന്നത്. പ്രേരിത് ദത്ത (72), മായങ്ക് മര്‍കണ്ഡെ (48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ആറിന് 247 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. ബാബാ അപാരാജിതിന്റെ (51) വിക്കറ്റ് മാത്രമാണ് ആദ്യ സെഷനില്‍ കേരളത്തിന് ഇന്ന് നഷ്ടമായിരുന്നത്. ആയുഷ് ഗോയലിന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് അപരാജിത് മടങ്ങുന്നത്. ഇമ്രാനൊപ്പം 68 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അപരാജിതിന് സാധിച്ചിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് ഷോണ്‍ റോജര്‍ ക്രീസിലേക്ക്. സല്‍മാന്‍ നിസാറിന് പരിക്കേറ്റപ്പോഴാണ് ഷോണിനെ പകരക്കാരനായി കേരളം ഇറക്കിയത്. ഇമ്രാനൊപ്പം ആദ്യ സെഷന്‍ അതി ജീവിച്ച താരം, രണ്ടാം സെഷനില്‍ പുറത്തായി. 78 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഇതില്‍ 27 റണ്‍സായിരുന്നു ഷോണിന്റെ സംഭാവന. ഗോയലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്ന താരം.

അക്ഷയ് ചന്ദ്രന്‍ ക്രീസിലേക്ക്. എന്നാല്‍ ഇമ്രാന്‍ മടങ്ങിയത് മടങ്ങിയത് തിരിച്ചടിയായി. ഭഗതാണ് ഇമ്രാനെ പുറത്താക്കി പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്നെത്തിയ നിധീഷിന് (0) ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. അക്ഷയ് 13 റണ്‍സോടെ പുറത്താവാതെ നിന്നു. രോഹന്‍ കുന്നമ്മല്‍ (43), സച്ചിന്‍ ബേബി (36) എന്നിവരും കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ നിരാശപ്പെടുത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന എന്‍ പി ബേസിലിന്റെ (4) വിക്കറ്റ് രണ്ടാം ദിനം തന്നെ നഷ്ടമായിരുന്നു. കൃഷ് ഭഗതിനായിരുന്നു വിക്കറ്റ്. മൂന്നാം ദിനം വത്സലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നമന്‍ ധിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു വത്സല്‍. 106 പന്തുകള്‍ നേരിട്ട വത്സലിന് തന്റെ വ്യക്തിഗത സ്‌കോറിനോട് 11 റണ്‍സ് മാത്രാണ് കൂട്ടിചേര്‍ക്കാന്‍ സാധിച്ചത്. അധികം വൈകാതെ അങ്കിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

പിന്നാലെ, രമണ്‍ദീപ് സിംഗിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. രോഹനൊപ്പം 69 റണ്‍സ് ചേര്‍ക്കാന്‍ അങ്കിതിന് സാധിച്ചിരുന്നു. സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ 150 കടത്തിയെങ്കിലും നിലയുറപ്പിച്ച രോഹനെ മായങ്ക് മാര്‍ക്കണ്ഡെ വീഴ്ത്തി. പിന്നാലെ സച്ചിന്‍ ബേബി നമാന്‍ ധിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മുഹമ്മദ് അസറുദ്ദീന്‍ കൂടി വീണതോടെ 199-6 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ബാബാ അപരാജിത്-അഹമ്മദ് ഇമ്രാന്‍ സഖ്യമാണ് 250 കടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം
'ആ അധ്യായം ഇവിടെ അവസാനിക്കുന്നു'; പലാഷ് മുച്ചാലുമായുള്ള വിവാഹം, മൗനം വെടിഞ്ഞ് സ്മൃതി മന്ദാന