
ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി പുറപ്പെടും മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം റിഷഭ് നേരില്‍ക്കണ്ടു. കാറപകടത്തില്‍ കാലിനേറ്റ ഗുരുതര പരിക്കിന് ശേഷം റിഷഭ് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും എന്‍സിഎയിലാണ്. ഇതിനിടയിലാണ് റിഷഭ് ഇന്ത്യന്‍ സഹതാരങ്ങളെയും പരിശീലകരേയും കാണാന്‍ സമയം കണ്ടെത്തിയത്.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി രോഹിത് ശര്‍മ്മ നായകനും രാഹുല്‍ ദ്രാവിഡ് പരിശീലകനുമായ ഇന്ത്യന്‍ ടീം ഇന്നാണ് ശ്രീലങ്കയിലേക്ക് പുറപ്പെടുന്നത്. ദിവസങ്ങളായി ബെംഗളൂരുവിലെ ക്യാംപിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പ് സ്ക്വാഡിലുള്ള മുഴുവന്‍ താരങ്ങളും പരിശീലനത്തിനായി ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിരുന്നു. പരിശീലനത്തിനൊപ്പം വിവിധ ഫിറ്റ്‌നസ് ടെസ്റ്റുകളും ഇവിടെ താരങ്ങള്‍ക്ക് നടന്നു. എന്‍സിഎയിലെ ടീം ക്യാംപ് സന്ദര്‍ശിച്ച റിഷഭ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പടെയുള്ളവരുമായി സംസാരിച്ചു. റിഷഭ് അപകടത്തില്‍പ്പെട്ട ശേഷം വിക്കറ്റ് കീപ്പിംഗില്‍ ടീം ഇന്ത്യ ഏറെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലങ്കയിലെ കാന്‍ഡിയില്‍ വച്ചാണ് ഈ മത്സരം. ഏഷ്യാ കപ്പിന് പിന്നാലെ വരാനിരിക്കുന്ന ഏകദിന ലോകകപ്പും നഷ്‌ടമാവുന്ന റിഷഭ് വരും വര്‍ഷമാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലന മത്സരങ്ങള്‍ ഇരുപത്തിയഞ്ചുകാരനായ താരം കളിക്കുന്നുണ്ട്. 2022 ഡിസംബർ അവസാനം സംഭവിച്ച കാറപകടത്തില്‍ റിഷഭ് പന്തിന്‍റെ കാല്‍മുട്ടിനാണ് സാരമായി പരിക്കേറ്റത്. കാല്‍മുട്ടിന് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ താരം ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ബിസിസിഐയുടെ മേല്‍നോട്ടത്തിലായിരുന്നു റിഷഭ് പന്തിന്‍റെ ചികില്‍സ.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ).
Read more: സഞ്ജു സാംസണ്‍ ലോകകപ്പിന് ഉണ്ടാകുമോ? ഇനി നെഞ്ചിടിപ്പിന്‍റെ ദിനങ്ങള്‍; ടീം പ്രഖ്യാപന തിയതിയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!