
ഗാസിയാബാദ്: ഗാസിയാബാദ് ജില്ലയിലെ മോദി നഗർ പട്ടണത്തിൽ പിറന്നാൾ പാർട്ടിക്ക് ശേഷം 19 കാരിയെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്തതായി പൊലീസ്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സ്ത്രീ ഞായറാഴ്ച പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ അവർക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു. പിന്നീട് ഒരാൾ അവളെ മുറിയിലേക്ക് കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവർ മാറിമാറി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
അൽപ്പം ബോധം തിരിച്ച് കിട്ടിയതോടെ പെൺകുട്ടി അവരെ എതിര്‍ക്കാൻ ആരംഭിച്ചു. ഇതോടെ പ്രതികൾ അവളെ ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയെ മർദ്ദിച്ചു. തുടർന്ന് ഇവർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് വീട്ടിലെത്തി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച്ച പെൺകുട്ടി പിതാവിനൊപ്പം മോദി നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് കേസ് ഫയൽ ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയതോടെ കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. ശേഖർ, കൃഷ്ണ, അർജുൻ എന്നീ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) ഇരാജ് രാജ പിടിഐയോട് പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കേസിൽ ഓട്ടോ ഡ്രൈവർ പിടിയിലായി. കുന്നത്തുകാൽ സ്വദേശി അനുരാജ് എന്ന 22 കാരനാണ് പിടിയിലായത്. വെള്ളറട പൊലീസാണ് പ്രതിയെ പിടികൂടിയത്. വീട്ടമ്മയെ ആരും ഇല്ലാത്ത തക്കം നോക്കി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരായ പരാതി. സംഭവം പുറത്ത് പറഞ്ഞാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ പ്രതിയുടെ അതിക്രമത്തെ തുടർന്ന് വീട്ടമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മക്കളെയും പ്രതി ഉപദ്രവിച്ചു. ഇവരെ ചവിട്ടി വീഴ്ത്തിയ ശേഷം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അനുരാജ് കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam