ദില്ലി: ദില്ലിയിൽ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. സംഭവത്തിൽ ജഹാംഗിർപുരി സ്വദേശി ചിനു (കമൽ മൽഹോത്ര) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ചേർന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. ചിനുവിനെ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്.
മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചെന്ന് മാതാവ് പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കണ്ടില്ല. തൊട്ടടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. രണ്ട് കുട്ടികളെയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതിയായ ചിനുവിനെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമയ്പുർ ബദ്‌ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച ചിനുവിനെ പൊലീസ് കണ്ടെത്തിയെങ്കിലും ഇയാൾ കീഴടങ്ങാൻ തയ്യാറാകാതെ തോക്കെടുത്തു വെടിയുതിർത്തു. തിരിച്ചു വെടിവച്ച പൊലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ഔട്ടർ നോർത്ത്) ബ്രിജേന്ദ്ര കുമാർ യാദവ്പറഞ്ഞു. പ്രാദേശികമായി നിർമിച്ച തോക്കാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. ചിനുവും സുഹൃത്തും മദ്യപിച്ചാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam