
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഓട്ടോ സവാരിക്കിടെ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആലന്തറ ഉദിമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. സംഭവത്തിൽ കാരേറ്റ് മാമൂട് പിള്ള വീട്ടിൽ പ്രഭാകരൻ (72) പൊലീസ് പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം.
സവാരിക്കിടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രഭാകരൻ ഷിജുവിന്‍റെ കഴുത്തിൽ കുത്തി പരുക്കേൽപിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് ഷിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. പ്രഭാകരനെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
പൊലീസ് പറയുന്നത് അനുസരിച്ച് സംഭവത്തിന് 2 നാൾ മുമ്പ് സുഹൃത്തുക്കളായ ഇവർ ഒരുമിച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോൾ പ്രഭാകരൻ ധരിച്ചിരുന്ന സ്വർണ മാല നഷ്ടപ്പെട്ടിരുന്നു. മാല ഷിജുവിന്‍റെ കൈവശമുണ്ടെന്ന് ആരോപിച്ച് ഇരുവരും വാക്ക് തർക്കത്തിലായി. ഇത് സംബന്ധിച്ചുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പ്രഭാകരന്‍, ഷിജുവിനെ സവാരിക്ക് വിളിക്കുകയും പിന്നീട് സവാരിക്കിടെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. ഷിജു ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇയാൾ മരിച്ച സാഹചര്യത്തിൽ റിമാൻഡിൽ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം കൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ തിരുവനന്തപുരം വെള്ളനാട് കരുണാസായി ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിയെ ചെടിച്ചട്ടിക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടയാളെ പൊലീസ് പിടികൂടി. ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞ ആളെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷമാണ് കൊല്ലം പരവൂർ പൂതക്കുളം പുത്തൻ വീട്ടിൽ എസ്.ബിജോയി (25) രക്ഷപ്പെട്ടത്. ഇയാളെ ചിറയിൻകീഴുള്ള സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് ഷാഡോ പൊലീസ് സംഘം പിടികൂടിയത്.
കൂടുതല്‍ വായനയ്ക്ക്: ലഹരി വിമോചന കേന്ദ്രത്തിലെ കൊലപാതകം; സ്‌കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെട്ട അന്തേവാസി പൊലീസ് പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam