
ബെംഗളൂരു: ബംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടയുണ്ടായ സംഘർഷത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് കുത്തേറ്റു. സംഭവത്തിൽ മലയാളികളായ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. സോളദേവനഹള്ളിയിലെ ആചാര്യ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ ഇന്നലെ സംഘടിപ്പിച്ച ഓണാഘോഷമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. ആഘോഷങ്ങൾക്കിടെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഏറ്റുമുട്ടുകയായിരുന്നു.
പെൺകുട്ടികളുമായി സംസാരിച്ചതിന് ചൊല്ലി ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ എത്തിയത്. തർക്കം തൽക്കാലം അവസാനിച്ചെങ്കിലും വൈകിട്ടോടെ പൂർവ്വ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെട്ട സംഘം മൂന്നാംവർഷ വിദ്യാർഥികൾ താമസിക്കുന്ന ഇടത്ത് കയറി ആക്രമണം നടത്തുകയായിരുന്നു. സ്വകാര്യ പിജി ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ സംഘം വാതിലുകൾ എല്ലാം തകർത്തു.
മൂന്നാം വർഷ വിദ്യാർത്ഥിയായ ആദിത്യക്ക് വയറിനാണ് കുത്തേറ്റത്. സാബിത് എന്ന വിദ്യാർത്ഥിക്ക് തലയ്ക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ കേസ് എടുത്ത സോളദേവനഹള്ളി പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ കെവിൻ ആദി എന്നിവർ ഉൾപ്പെടെയാണ് പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam