
സൗത്ത് വെയിൽസ്: റോഡ് സൈഡിൽ ഉപേക്ഷിച്ച സ്യൂട്ട് കെയിസ്. തുറന്ന് നോക്കിയപ്പോൾ കണ്ടെത്തിയത് കുത്തിക്കീറിയ നിലയിൽ സ്ത്രീ ശരീരം. കൊല്ലപ്പെട്ടയാളെ കണ്ടെത്താനായി തലങ്ങും വിലങ്ങും പാഞ്ഞ് പൊലീസ്. കൊലപാതകമായി രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുമ്പോഴാണ് മൃതദേഹത്തിലെ അസാധാരണത്വം പൊലീസ് ശ്രദ്ധിക്കുന്നത്. മൃതദേഹത്തിലോ അത് സൂക്ഷിച്ചിരുന്ന സ്യൂട്ട് കെയിസിലോ ഒരു തുള്ളി രക്തം പോലും പറ്റിയിരുന്നില്ല. യാത്രക്കാരായ രണ്ടുപേരാണ് റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ സ്യൂട്ട്കേസ് കണ്ട് പോലീസിനെ വിവരമറിയിച്ചത്. ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തിയത് സെക്സ് ഡോൾ ആണെന്ന് കണ്ടെത്തിയത്. സിഡ്നിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഔലനിലാണ് പൊലീസിനെ കുഴക്കിയ സംഭവമുണ്ടായത്. സംഭവം കൊലപാതകമെന്ന രീതിയിൽ പ്രസ്താവന നടത്തിയ പൊലീസ് ഫോറൻസിക് റിപ്പോർട്ട് വന്നതോടെ വലിയ നാണക്കേടിലായി.
വസ്ത്രങ്ങൾ ധരിപ്പിച്ച നിലയിലായിരുന്ന ഈ പാവയെ മൂക്കൂത്തി അടക്കമുള്ള ആഭരണങ്ങൾ ധരിച്ചിരുന്നു. എന്നാൽ പാവയുടെ ശരീരമാസകലം ചതവുകളും മുറിവുകളും കണ്ടതാണ് പൊലീസിനേയും നാട്ടുകാരേയും കുഴക്കിയത്. പരസ്യ പ്രസ്താവന നാണക്കേടുണ്ടാക്കിയെങ്കിലും പൊലീസുകാർ ചെയ്തത് ശരിയായ നടപടി ക്രമങ്ങൾ മാത്രമെന്നാണ് കുറ്റാന്വേഷണ വിദഗ്ധർ വിശദമാക്കുന്നത്. പൊലീസ് തെളിവുകൾ നശിച്ച് പോവരുതെന്ന ലക്ഷ്യത്തോടെയായിരുന്നു പൂർണമായി തുറന്ന് പരിശോധിക്കാതെ ഫോറൻസിക് ലാബിലേക്ക് അയച്ചത്. സ്യൂട്ട്കേസിന്റെ സിപ്പർ ഭാഗത്തോ പുറത്തോ ഉണ്ടാകാൻ സാധ്യതയുള്ള രക്തം, മുടി, വസ്ത്രങ്ങളുടെ നാരുകൾ അല്ലെങ്കിൽ ഡിഎൻഎ തെളിവുകൾ എന്നിവ ഒരു ഘട്ടത്തിലും നശിച്ചുപോകരുത് എന്നതിനാലാണ് പോലീസ് സ്യൂട്ട്കേസ് പൂർണ്ണമായി തുറക്കാതെ ഫോറൻസിക് ലാബിലേക്ക് അയച്ചത്. കണ്ടെത്തിയത് പാവയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് ജോലി ഇരട്ടിയായി.
കാരണം മറ്റെന്തെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങളുമായോ കാണാതായ കേസുകളുമായോ ഈ പാവക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ഓസ്ട്രേലിയയിൽ കുട്ടികളുടെ രൂപത്തിലുള്ള ലൈംഗിക പാവകൾ കൈവശം വെക്കുന്നത് കടുത്ത കുറ്റകൃത്യമാണ്.കണ്ടെത്തിയ പാവ അത്തരത്തിലുള്ളതല്ലെന്ന് വ്യക്തമായതോടെ ഇതിനെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam