
ലഖ്‌നൗ : കഴിഞ്ഞയാഴ്ച മഥുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത് 100 കിലോമീറ്റർ അകലെ ബിജെപിനേതാവിന്റെ വീട്ടിൽ. ഇതോടെ പിടിയിലായത് കുട്ടികളെ മോഷ്ടിച്ച് വിൽക്കുന്ന വൻ റാക്കറ്റ്. ബിജെപിയുടെ വിനീത അഗർവാളും ഭർത്താവും ചേർന്ന് ഒരു മകനെ വേണമെന്ന് ആവശ്യപ്പെടുകയും രണ്ട് ഡോക്ടർമാരിൽ നിന്നായി 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങുകയുമായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്.
പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളുടെ അടുത്തിനിന്ന് നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ആളുൾപ്പെടെ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മഥുരയിൽ റെയിൽവേ പൊലീസ് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വച്ച് പൊലീസുകാർ കുട്ടിയെ അമ്മയ്ക്ക് കൈമാറി. കുട്ടിയെ കൈമാറിയ ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനു വേണ്ടി കച്ചവടം നടത്തുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് മുഷ്താഖ് വിശദമായ പ്രസ്താവനയിൽ പറഞ്ഞു.
"ദീപ് കുമാർ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഞങ്ങൾ കണ്ടെത്തി. ഹത്രാസ് ജില്ലയിൽ ആശുപത്രി നടത്തുന്ന രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തിന്റെ ഭാഗമാണ് ഇയാൾ. മറ്റ് ചില ആരോഗ്യ പ്രവർത്തകർക്കും ഈ റാക്കറ്റിൽ പങ്കുണ്ട്. കുട്ടിയെ കൈമാറിയവരെ ഞങ്ങൾ ചോദ്യം ചെയ്തു. അവർക്ക് ഒരു മകൾ മാത്രമേയുള്ളൂ, ഒരു മകനെ വേണമെന്ന് അവർ ആഗ്രഹിച്ചു. അതിനാലാണ് അവർ കരാർ ഉണ്ടാക്കിയത്," മുഷ്താഖ് മാധ്യമപ്രവർത്തകർക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റിലായ നേതാവിന്റെ ഭാഗത്തുനിന്നോ ബിജെപിയിൽ നിന്നോ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam