
മീററ്റ്: വിദ്യാർത്ഥിയ്ക്ക് മർദ്ദനം പിന്നാലെ മുഖത്തേക്ക് മൂത്രമൊഴിച്ച അക്രമി സംഘം, ഒരാൾ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. വിദ്യാർത്ഥിയുമായുള്ള വാക്ക് തർക്കത്തിന് പിന്നാലെയായിരുന്നു അതിക്രമം. സംഭവത്തിൽ ആശിഷ് മാലിക് എന്ന 24കാരനാണ് അറസ്റ്റിലായത്. അടുത്തിടെ പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി മത്സര പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പിലായിരുന്നു.
ദീപാവലിയോട് അനുബന്ധിച്ച് ചില ബന്ധുവീടുകളിൽ സമ്മാനങ്ങൾ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ നവംബർ 13നാണ് വിദ്യാർത്ഥിക്ക് നേരെ സംഘം ചേർന്ന് ആക്രമണം ഉണ്ടായത്. ബെൽറ്റിനടിച്ച് നിലത്തിട്ട ശേഷം ആക്രമിച്ച സംഘം വിദ്യാർത്ഥിയുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയുടെ പരിചയക്കാർ അടക്കമുള്ളവരാണ് ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർത്ഥിയുടേയും മാതാപിതാക്കളുടേയും പരാതിയിൽ 24കാരനായ ആശിഷ് മാലിക്, ആവി ശർമ്മ,മോഹിത് താക്കൂർ, രാജന്‍ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഒരു പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ് വിദ്യാർത്ഥിയും അക്രമികളുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി കുറച്ച് ദിവസം ചികിത്സയിലായിരുന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിനും മനപ്പൂർവ്വം മുറിവേൽപ്പിക്കാന്‍ ശ്രമിച്ചതിനും തടഞ്ഞു വച്ചതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഞായറാഴ്ചയാണ് പൊലീസ് കേസിഷ ആശിഷ് മാലികിനെ അറസ്റ്റ് ചെയ്തത്. ഇയാളായിരുന്ന വിദ്യാർത്ഥിയുടെ മുഖത്ത് മൂത്രമൊഴിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് കയ്യേറ്റത്തിലും മർദ്ദനത്തിലും അവസാനിച്ചതെന്നാണ് സൂചന. വിദ്യാർത്ഥിയെ ഇവർ ആക്രമിക്കുന്നതിന്റേയും മുഖത്ത് മൂത്രമൊഴിക്കുന്നതിന്റേയും വീഡിയോ പുറത്ത് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam