
കല്‍പ്പറ്റ: ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടലോടെ വീട്ടുകാർ. വയനാട് പനമരത്താണ് നാടിനെ നടക്കിയ സംഭവമുണ്ടായത്. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദിഖും ഭാര്യ നിതാ ഷെറിനും രണ്ടര വയസ്സുകാരൻ മകനും കഴിഞ്ഞ ദിവസമാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാംപ്രവന്‍ അബ്ദുള്‍ റഷീദിന്റെ വീട്ടിൽ വിരുന്നിനെത്തിയത്. ഏറെ സന്തോഷത്തോടെയാണ് എത്തിയത്. എന്നാൽ രാത്രിയോടെ കാര്യങ്ങൾ മറിമറിഞ്ഞു. വീടിന്റെ മുകൾ നിലയിലാണ് ഇവർക്ക് മുറിയൊരുക്കിയത്.
ഭക്ഷണ ശേഷം എല്ലാവരും ഉറങ്ങാനായി പോയി. അർധരാത്രി പൊലീസെത്തി വാതിലിൽ മുട്ടിയപ്പോൾ അബ്ദുൽ റഷീദ് വാതിൽ തുറന്നു. സ്വന്തം വീട്ടിൽ കൊലപാതകം നടന്നെന്ന് പൊലീസാണ് റഷീദിനെ വിവരം അറിയിച്ചത്. സംഭവത്തിൽ ഭർത്താവ് അബൂബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുകളിലെ മുറിയിലായിരുന്നു മൂവരും താമസിച്ചത്. രാത്രിയില്‍ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരനെ ആദ്യം വിവരം അറിയിച്ചു. സഹോദരനാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. പുലര്‍ച്ചെ നാലരയോടെ പനമരം പോലീസെത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്.
ഇരുവരും രാത്രി ഏറെ നേരം സംസാരിച്ചിരുന്നതായും ഇതിനിടെ വാക്കുതര്‍ക്കമുണ്ടായെന്നും രണ്ട് മണിയോടെയാണ് കൃത്യം നടത്തിയതെന്നും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam