
തിരുവനന്തപുരം: വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തിയ ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയില്‍. തലസ്ഥാനത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനെത്തിയ തെലങ്കാന സ്വദേശിയെയാണ് പിടികൂടിയത്. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ മോഷണം നടത്തി മടങ്ങിയിരുന്ന ഉമപ്രസാദ് എന്നയാളാണ് പിടിയിലായത്.
വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിട്ടുള്ളത്. മെയ് മാസത്തിൽ തലസ്ഥാനത്ത് വന്ന ഇയാൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമടക്കം സന്ദർശനം നടത്തി മോഷ്ടിക്കാനായി നിരവധി സ്ഥലങ്ങൾ കണ്ടുവെച്ചിരുന്നു. സ്വർണമടക്കം മോഷ്ടിച്ച് പണയം വെച്ചാണ് ഇയാൾ പണമുണ്ടാക്കിയിരുന്നത്. തെലങ്കാനയിലെ പൊലീസ് സ്റ്റേഷനിൽ പാർട്‌ടൈം ജോലിക്കാരന്‍ കൂടിയാണ് ഉമാപ്രസാദ്.
കഴിഞ്ഞ വര്‍ഷം കൊച്ചിയിലും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. കൊച്ചിയിലും പരിസരത്തുമായി പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം നടത്തി കൊള്ളമുതലുമായി മടങ്ങിയ ഉത്തരേന്ത്യന്‍ സംഘം കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു. കടവന്ത്ര, എളമക്കര, പാലാരിവട്ടം, നോര്‍ത്ത് എന്നിവടങ്ങളിലായി മൂന്ന് ദിവസത്തിനുള്ളില്‍ അടഞ്ഞ് കിടന്നിരുന്ന ആറ് ആഡംബര വീടുകളില്‍ നിന്ന് മോഷണം നടത്തി മുങ്ങിയ സംഘത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ സംയുക്തമായി ഓപ്പറേഷനിലാണ് പിടികൂടിയത്. ലക്ഷങ്ങള്‍ വില വരുന്ന വാച്ചുകളും ഫോണുകളും ആഭരണങ്ങളും പണവുമടക്കമാണ് ഇവര്‍ പിടിയിലായത്.
പൂട്ടിക്കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം കവർന്ന കേസിൽ ആറ് പേർ പിടിയിൽ
അഞ്ചുതെങ്ങ് വിളബ്ഭാഗത്ത് പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. തുമ്പ ബാലനഗർ റോസ് വില്ലയിൽനിന്ന് അഴൂർ പെരുങ്കുഴി കുഴിയംകോളനി തിട്ടയിൽവീട്ടിൽ താമസിക്കുന്ന ആന്റണി(29)യാണ് പിടിയിലായത്. ഇക്കഴിഞ്ഞ 30നാണ് വിളഭാഗം എ.എസ്. മൻസിലിൽ നാസറിന്റെ വീട്ടിൽ ആന്റണിയും കൂട്ടാളിയും ചേർന്ന് മോഷണം നടത്തിയത്. നാസർ കുടുംബവുമൊത്ത് വിദേശത്താണ് താമസം. നിരവധി മോഷണ കേസുകളിലെ പ്രതിയായ ആന്റണി കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പകൽസമയങ്ങളിൽ കറങ്ങിനടന്ന് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ നോക്കിവെച്ചശേഷം രാത്രിയിലെത്തി മോഷണം നടത്തുകയാണിയാളുടെ രീതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam