കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

By Web TeamFirst Published Nov 21, 2022, 2:12 PM IST
Highlights

40 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. ദുരൂഹത നിറഞ്ഞ മൃതദേഹം ഉൾക്കടലിൽ എങ്ങനെ എത്തിയെന്നതും വ്യക്തമല്ല. 

തിരുവനന്തപുരം:  പൂവാറിൽ കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. മൃതദേഹം മുങ്ങിമരിച്ചയാളുടെതല്ലെന്നും കൊലപാതകമാണെന്നുമാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. മൃതദേഹത്തിന്‍റെ കഴുത്തിൽ കണ്ടെത്തിയ മുറിവ് മരണ കാരണമാണെന്ന നിഗമനത്തിൽ പൂവാർ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍, ഏറെ നാളത്തെ പഴക്കം കാരണം ജീർണ്ണിച്ച മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 40 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. ദുരൂഹത നിറഞ്ഞ മൃതദേഹം ഉൾക്കടലിൽ എങ്ങനെ എത്തിയെന്നതും വ്യക്തമല്ല. ഇക്കഴിഞ്ഞ 6 -ാം തിയതി പൂവാർ തീരത്ത് നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റർ അകലെ ഉള്‍ക്കടലിൽ ഒഴുകി നടക്കുന്ന നിലയില്‍, മത്സ്യത്തൊഴികളാണ് മൃതദേഹം കണ്ടെത്തിയത്. 

അടിവസ്ത്രവും ബനിയനുമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ദിവസങ്ങളോളം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് കഴുത്തിലെ മുറിവ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികാരികളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയത്. ഫിങ്കർ പ്രിന്‍റിന്‍റെയും ഡി.എൻ.എയുടെയും ആന്തരിക അവയവങ്ങളുടെയും പരിശോധനാ ഫലം വരുന്നതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്നും മുങ്ങിമരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ കൃത്യമായൊരു ഉത്തരം ലഭിക്കുമെന്നും തീരദേശ സ്റ്റേഷൻ സി.ഐ. ബിജു.എൻ പറഞ്ഞു.


കൂടുതല്‍ വായിക്കാന്‍:   ഗൂഗിള്‍ പേയിലൂടെ പണം വാങ്ങി മയക്കുമരുന്ന് വില്‍പന; കോഴിക്കോട് നഗരത്തിൽ രണ്ടു പേർ പിടിയിൽ 

കൂടുതല്‍ വായിക്കാന്‍:   ഓളങ്ങളിൽ ആഴ്ന്നുപോയി നാല് ജീവനുകൾ: നോവോർമ്മയായി ചമ്രവട്ടം പുതുപ്പള്ളി


 

click me!