
കായംകുളം: നഗരത്തിൽ നിന്നും 50 പവനും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. കായംകുളം പെരിങ്ങാല ചക്കാല കിഴക്കതിൽ വീട്ടിൽ ഹരിദാസിന്റെ വീട്ടിൽ നിന്നും 50 പവൻ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്ന കേസിലാണ് കുപ്രസിദ്‌ധ മോഷ്ടാവായ കണ്ണൂർ തളിപ്പറമ്പ് താലൂക്കിൽ ഇരിക്കൂർ പട്ടുവദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ ഇസ്മായിൽ (30) ആണ് പോലീസ് പിടിയിലായത്.
ഈ മാസം നാലാം തീയതി വൈകിട്ട് 6 മണിക്ക് ശേഷമാണ് വീട്ടിൽ നിന്നും മോഷണം നടത്തിയത്. സന്ധ്യാ സമയത്ത് വീട്ടുകാർ രണ്ട് വീടുകൾക്കപ്പുറമുള്ള വീട്ടിൽ ഓണപരിപാടി കാണാനായി പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവർന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ റിമാന്റിൽ കഴിഞ്ഞു വന്നിരുന്ന ഇസ്മായിൽ ഈ മാസം രണ്ടിനാണ് പുറത്തിറങ്ങിയത്.
മൂന്നാം തീയതി പത്തനംതിട്ടയിലുള്ള വനിതാസുഹൃത്തിനെ കാണാനെത്തുകയും തുടർന്ന് പത്തനാപുരത്ത് നിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച് ആ സ്കൂട്ടറിൽ കറങ്ങി നടക്കുകയായിരുന്നു. കായംകുളത്തെത്തിയ ഇസ്മായീല്‍ ആളില്ലാതിരുന്ന വീട് നോക്കിയാണ് മോഷണം നടത്തിയത്. പിന്നീട് അടൂർ ഭാഗത്തേക്ക് പോയ ഇയാൾ സ്കൂട്ടർ അടൂരിൽ ഉപേക്ഷിച്ചതിനു ശേഷം ബസിൽ കോഴിക്കോട്ടേക്ക് പോവുകയും അവിടെ ഒരു ലോഡ്ജിൽ താമസിച്ചു. അവിടെ നിന്ന് മോഷണ സ്വർണ്ണം വിൽക്കാൻ കണ്ണൂർ ഠൗണിലുള്ള ഒരു ജ്യൂവലറിയിലെത്തിയപ്പോഴാണ് കണ്ണൂർ ഠൗൺ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.
കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിൽ പണയം വെച്ചതും, ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ സൂക്ഷിച്ചി രുന്നതു മുൾപ്പെടെ മുഴുവൻ സ്വർണ്ണവും പണവും പോലീസ് കണ്ടെടുത്തു. +പ്രത്യക്ഷ തെളിവുകളോ സി.സി.ടി.വി. ദൃശ്യങ്ങളോ ഇല്ലാതിരുന്ന ഈ കേസിൽ അന്വേഷണം നടത്തി വരവെയാണ് ഇസ്മായിൽ പിടിയിലായത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇസ്മായിൽ ആദ്യമായാണ് ആലപ്പുഴ ജില്ലയിൽ മോഷണ കേസിൽ പിടിയിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam