
കൊല്ലം: കൊല്ലം ചടയമംഗലത്ത് അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ തുടയന്നൂർ സ്വദേശി ഐശ്വര്യയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ തെരുവ് നായ വീട്ടിനകത്ത് കയറി കടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ തെരുവ് നായ ആക്രമണം. മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിക്കാണ് കൈയ്ക്ക് കടിയേറ്റത്. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നുള്ള അഭയയുടെ വീടിന്‍റെ കതക് അടച്ചിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറക് വശത്തായിരുന്നു. ആ സമയത്തായിരുന്നു പട്ടി മുറിയില്‍ കയറി വന്ന് കയ്യില്‍ക്കടിച്ച് പരിക്കേല്‍പിച്ചത്. കടിയേറ്റ അഭയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വഞ്ചിയൂരില്‍ മൂന്ന് തെരുവ് നായ്ക്കളെയും ഒരു വളര്‍ത്തുനായയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വിഷം നൽകി നായകളെ കൊന്നുവെന്നാണ് സംശയം. കാറിലെത്തിയവര്‍ വിഷം കലര്‍ത്തി കൊന്നു നായ്ക്കളെ കൊന്നു എന്നാണ് സമീപ വാസികളായ ചിലരുടെ ആരോപണം. ചിലര്‍ പേപ്പറിൽ പൊതിഞ്ഞ് നായ്കൾക്ക് ഭക്ഷണം കൊണ്ടു വയ്ക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. നേരത്തെ കോട്ടയത്തും നിരവധി നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിച്ച് ജനം തെരുവ് നായ്ക്കളെ തല്ലിക്കൊല്ലാൻ ഒരുമ്പെടരുതെന്ന് നേരത്തെ കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ടുള്ള കേരള ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നാളെ നടക്കാനിരിക്കെയാണ് വീണ്ടും തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്.