
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ അറസ്റ്റിലായ ഭാര്യ അഫ്സാന സംസാരിക്കുന്നത് പരസ്പര വിരുദ്ധമായിട്ടാണെന്ന് കൂട്ടുകാരി ഷാനി. ഇന്നലെ തന്‍റെ സാന്നിധ്യത്തിൽ ഏറെനേരം പൊലീസ് അഫ്സാനയെ ചോദ്യം ചെയ്തിരുന്നു. നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാന പൊലീസിനോട് ആവർത്തിക്കുന്നുണ്ട്. മൃതദേഹം മറ്റൊരാളുടെ സഹായത്തിൽ മാറ്റിയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. എന്നാൽ, ഇത് എവിടേക്കാണെന്ന് പറയുന്നില്ലെന്നും അഫ്സാനയുടെ കൂട്ടുകാരി ഷാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം പെട്ടി ഓട്ടോയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്സാന പറയുന്നതെന്നും ഷാനി കൂട്ടിച്ചേര്‍ത്തു.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നൗഷാദിനെ അടൂർ ഭാഗത്ത് വെച്ച് താൻ കണ്ടെന്ന അഫ്സാന പൊലീസിനോട് കളവ് പറഞ്ഞു. ഇതാണ് കേസിൽ വഴിത്തിരിവായത്. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ചു കൊന്നു എന്ന് അഫ്സാന പൊലീസിനോട് തുറന്ന് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.
പരസ്പര വിരുദ്ധമായ മൊഴി നൽകി പ്രതി പൊലീസിനെ കുഴയ്ക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റിമാൻഡിലുള്ള അഫ്സാനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam