ശാന്തൻപാറ കൊലപാതകം: രണ്ടരവയസുകാരി ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ

By Web TeamFirst Published Nov 11, 2019, 10:20 PM IST
Highlights

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ, കേസിലെ മുഖ്യപ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുകയാണ്

ഇടുക്കി: ശാന്തൻപാറയിൽ കൊലപ്പെട്ട റിജോഷിന്‍റെ, രണ്ടരവയസുള്ള മകള്‍ ജുവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈയിൽ നിന്നും വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം നാളെ ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ സംസ്കരിക്കും. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ, കേസിലെ മുഖ്യപ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാൾക്കൊപ്പം വിഷം കഴിച്ച റിജോഷിന്‍റെ ഭാര്യ ലിജി അപകടനില തരണം ചെയ്തു.

മഹാരാഷ്ട്ര പനവേലിലെ ഹോട്ടലിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ റിജോഷിന്‍റെ മകള്‍ ജുവാനയുടെ പോസ്റ്റ്മോർട്ടം ഇന്നലെ പൂർത്തിയായിരുന്നു. മൃതദേഹം പുലർച്ചെയോടെ പുത്തടിയിലെ റിജോഷിന്‍റെ കുടുംബവീട്ടിൽ എത്തിക്കും. രാവിലെ 11 മണിക്ക് ശാന്തൻപാറ ഇൻഫന്‍റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

ശാന്തന്‍പാറ കൊലപാതകം: യുവാവിനെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടരവയസുകാരി വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. റിജോഷിന്‍റെ കൊലപാതകത്തിൽ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മകളുമൊത്ത് മഹാരാഷ്ട്ര പനവേലിലേക്ക് രക്ഷപ്പെട്ടതായിരുന്നു റിഷോജിന്‍റെ ഭാര്യ ലിജിയും സുഹൃത്ത് വസീമും. തുടർന്ന് പനവേലിലെ ഹോട്ടലിൽ മുറിയെടുത്തു. പൊലീസ് പിടിക്കുമെന്നായപ്പോൾ കുഞ്ഞിന് വിഷം നൽകിയശേഷം ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചു. സംശയം തോന്നിയ ഹോട്ടലുകാർ മുറി തുറന്ന് പരിശോധിച്ച് മൂവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇതിനകം കുഞ്ഞ് മരിച്ചിരുന്നു.

ശാന്തൻപാറ കൊലപാതകം: വസീമിനെയും ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി, ഒപ്പമുള്ള കുഞ്ഞ് മരിച്ചു

ഗുരുതരാവസ്ഥയിലുള്ള വസീം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പൊലീസ് ലിജിയുടെ മൊഴിയെടുത്തിട്ടില്ല. അടുത്ത ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയ ശേഷം മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിന്‍റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പിൽ ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിനിടെ വസീമിന്‍റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു.

click me!