
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം. ഗുണ്ടാ ആക്രമണത്തിൽ പ്രദേശത്തെ താമസക്കാരായ 10 വയസ്സുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച മയൂർ വിഹാർ ഫേസ് 3-യിലാണ് സംഭവം. സംഘർഷത്തിൽ മയൂർ വിഹാർ ഫേസ് 3-യിലെ ഒന്ന്, രണ്ട് പോക്കറ്റുകളിലായി 15 ഓളം പേർക്ക് പരിക്കേറ്റതായി എഎപി എംഎൽഎ കുൽദീപ് കൗര്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ ആശങ്ക നിലനിൽക്കുകയാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാർ ഇത്ര ദയനീയമായി പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും എംഎൽഎ ചോദിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് ആവശ്യത്തിന് പൊലീസുകാരെ വിന്യസിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പരിക്കേറ്റ 10 വയസ്സുകാരൻ്റെ നില ഗുരുതരമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാക്കാനായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശം പൊലീസിൻ്റെ നിരീക്ഷണത്തിലാണെന്നും കുറ്റക്കാരെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു. ദില്ലിയിൽ മലയാളികളടക്കം താമസിക്കുന്ന സ്ഥലമാണ് മയൂർ വിഹാർ ഫേസ് 3.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam