
ഇന്‍ഡോർ: മധ്യപ്രദേശിൽ മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകുന്നതിന് പൂർവ വിദ്യാർത്ഥി പ്രിൻസിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി. ഇൻഡോറിലെ ബി എം കോളേജിലെ പൂർവ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽ വിമുക്ത വർമയെ കോളേജ് ക്യാപസിനകത്ത് വച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. 90 ശതമാനം പൊള്ളലേറ്റ അൻപതുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിനിടെ അശുതോഷിന് നാൽപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കോളജില്‍ സ്ഥിരം പ്രശ്നക്കാരനായിരുന്നു അശുതോഷ്. കഴിഞ്ഞ വര്‍ഷം മറ്റൊരു ഫാക്കല്‍റ്റിയെ ആക്രമിച്ച കേസില്‍ പ്രതിയായ അശുതേഷ് ജാമ്യം ലഭിച്ചതോടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മറ്റ് സ്റ്റാഫുകളുടെ മുന്നില്‍ വച്ച് പ്രിൻസിപ്പാളിന്‍റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം അശുതോഷ് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.
പൊള്ളലേറ്റെങ്കിലും ബൈക്ക് എടുത്ത് പുറത്തേക്ക് പോയ അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് രക്ഷിച്ചു. പ്രിന്‍സിപ്പാള്‍ വിമുക്ത ശര്‍മ്മയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് വിമുക്തയെ ആശുപത്രിയിലെകത്തിച്ചത്. ആരോഗ്യ നില അതീവ ഗുരുതര നിലയിലാണെന്ന് ഇന്‍ഡോര്‍ ചൊയ്ത്രം ആശുപത്രിയിലെ ഡോക്ടര്‍ അമിത് ഭട്ട് പറഞ്ഞു. ക്ലാസുകള്‍ക്ക് കഴിഞ്ഞതോടെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു വിമുക്ത ശര്‍മ്മ.
ഇതിനിടെ ക്യാമ്പസില്‍ നിന്ന് ഒരു ചെടിയുടെ ഇല എടുക്കുന്നതിനിടെ അശുതോഷ് എത്തുകയും മാര്‍ക്ക് ലിസ്റ്റിനെ കുറിച്ച് ചോദിച്ച് തര്‍ക്കം ആരംഭിക്കുകയുമായിരുന്നു. ഏഴ്, എട്ട് സെമസ്റ്ററുകളില്‍ അശുതോഷ് രണ്ട് വിഷയങ്ങള്‍ക്ക് തോറ്റിരുന്നു. ഇത് വീണ്ടും എഴുതി പാസായെങ്കിലും മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. അതേസമയം, മൂന്ന് മാസം മുമ്പ് തന്നെ അശുതോഷിന്‍റെ രക്ഷിതാക്കളെ മാര്‍ക്ക് ലിസ്റ്റ് തയാറായിട്ടുണ്ടെന്ന് അറിയിച്ചതായാണ് കോളജ് അധികൃതര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam