
എറണാകുളം: കൊച്ചിയിലെത്തിച്ച വൈഗ കൊല കേസ് പ്രതി സനുമോഹനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കടബാധ്യതകൾ മൂലം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുവിന്‍റെ മൊഴി കള്ളമാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സനുമോഹന്റെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇവർ ഹാജരായില്ല.
മൂന്ന് സംസ്ഥാനങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി ഇന്നലെയാണ് സനുമോഹനെ കൊച്ചിയിലെത്തിച്ചത്. തുടർന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സനുവിനെ ചോദ്യം ചെയ്തത്. വൈഗയെ കൊല്ലാൻ സാന്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പൊലീസ് നിഗമനം.
സനുമോഹന്റെ ഭാര്യയോട് ചോദ്യം ചെയ്യാലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അടുത്ത ദിവസം എത്താമെന്നറിയിച്ചു. പ്രതിയെ ഭാര്യയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈഗയ്ക്ക് അവസാനമായി ഭക്ഷണം വാങ്ങി നൽകിയ അരൂരിലെ ഹോട്ടലിൽ നാളെ തെളിവെടുപ്പ് നടത്തിയേക്കും. ജ്യൂസിൽ മദ്യം കലർത്തി നൽകിയതാവാം വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.
സനുമോഹൻ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും വ്യാഴാഴ്ചയാണ് സനുവിൻറെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. മൂന്ന് കോടിയുടെ സാന്പത്തിക തട്ടിപ്പു കേസിൽ കൂടി പ്രതിയായ സനുവിനെ മുംബൈ പൊലീസും ഉടൻ ചോദ്യം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam