
മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. കാലങ്ങളായി സിനിമയിൽ സജീവമായ താരം എന്നും ഓർത്തുവയ്ക്കാനായി നിരവധി കഥാപാത്രങ്ങളെയാണ് പ്രേക്ഷകന് സമ്മാനിച്ചത്. അഭിനേതാവിന് പുറമെ താനൊരു ഗായകനും രാഷ്ട്രീയക്കാരനുമാണെന്ന് സുരേഷ് ഗോപി തെളിയിച്ചു കഴിഞ്ഞു. സന്നദ്ധപ്രവർത്തനങ്ങളിൽ മൻപന്തിയിലുള്ള അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് സുരേഷ് ഗോപി. അടുത്തിടെ നന്ദന എന്ന കുട്ടിക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്ന ഉപകരണം വാങ്ങി നൽകിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നന്ദനയെ കുറിച്ചും ഇത്തരം സൽപ്രവർത്തികളെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോർഡ് 101. 3 എഫ്എമ്മിനോടായിരുന്നു നടന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ വാക്കുകൾ
200, 400 ഒക്കെ ആയിരുന്നു മുൻപ് നന്ദനയുടെ ഷുഗർ ലെവൽ. ഇത്തരത്തിൽ നിയന്ത്രിക്കാനാകാത്ത വിധം ഷുഗർ ഉയർന്ന് പിന്നീട് അവർ കോമയിലേക്ക് പോകുകയാണ് ചെയ്യാറ്. കോട്ടയത്ത് അങ്ങനെയൊരു കുട്ടി കിടപ്പുണ്ട്. ഓട്ടോ ഡ്രൈവറായ നന്ദനയുടെ അച്ഛന് ഇത്രയും തുക മുടക്കാൻ സാധിക്കില്ല എന്ന നമ്മുടെ ഒരുവേദന. ആ വേദന ജനറേറ്റ് ചെയ്യുക ആയിരുന്നു. ഇപ്പോൾ നന്ദനയുടെ ഷുഗർ ലെവൽ 150 ആണ്. അവൾ നോർമൽ ആയി വരികയാണ്. എനിക്കത് വളരെ എനർജൈസിംഗ് ആയിട്ട് തോന്നി. ഒരു പത്ത് കുട്ടികൾക്കെങ്കിലും ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ്. അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ കുഞ്ഞുകളുടെ കൂടെ ഇരുന്ന് കണ്ണീരിൽ കത്തിപോകുന്ന അമ്മമാരുടെ ഹൃദയവും ജീവിതവും ഉണ്ട്. എന്റെ ഈ പ്രവർത്തികൾ കേട്ടിരിക്കുന്നത് എന്റെ മക്കളാണ്. പിന്നെ നല്ല സുഹൃത്തുക്കളുണ്ട്. ഒപ്പം രാധികയും. പാവപ്പെട്ടവന്റെ കുഞ്ഞിന് വരുന്ന അസുഖങ്ങൾ മാത്രമെ നമ്മൾ അറിയുന്നുള്ളൂ. പെരുത്ത് പണമുള്ള ആൾക്കാരുടെ മക്കൾക്ക് വരെ ഈ അസുഖങ്ങൾ ഉണ്ട്. ശാസ്ത്രീയമായ വളർച്ചക്ക് രാഷ്ട്രീയ കാർക്ക് വലിയൊരു പങ്കുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
നന്ദനക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി; ഇന്‍സുലിന്‍ പമ്പ് കൈമാറി രാധിക
ഓഗസ്റ്റ് നാലിന് നന്ദനക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കൈമാറിയിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ഗോപിയും രാധികയും ചേർന്ന് ഉപകരണം കൈമാറുക ആയിരുന്നു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപയാണ് ഉപകരണത്തിന്റെ വില.