Asianet News MalayalamAsianet News Malayalam

നന്ദനക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി; ഇന്‍സുലിന്‍ പമ്പ് കൈമാറി രാധിക

ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി.

actor suresh gopi give automated insulin delivery system to nandana
Author
Thiruvananthapuram, First Published Aug 4, 2022, 12:58 PM IST

ലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി (Suresh Gopi). അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകാമെന്ന് സുരേഷ് ​ഗോപി പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. 

ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിക്കുകയും ചെയ്തു. ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്‍റെ പേര്. 

'നന്ദന മോളെ തിരുവനന്തപുരത്ത് എത്തിക്കാമോ'; സുരേഷ് ഗോപിയുടെ ഫോണ്‍കോളില്‍ ജീവന്‍റെ തുടിപ്പ്

കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാം. ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി നന്ദനയെ സഹായിക്കാന്‍ മുന്‍കൈ എടുക്കുക ആയിരുന്നു.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ നന്ദനയെ കുറിച്ച് എഴുതിയത് 

ക്ഷമിക്കണം ഇത് പാപ്പന്റെ റിവ്യൂ അല്ല .

ഇന്നലെ പെരിന്തൽമണ്ണ വിസ്മയയിൽ കുടുംബസമേതം പാപ്പൻ കണ്ടു . രാവിലെ സുരേഷേട്ടനോട് ഫോണിൽ ഓൾ ദി ബെസ്റ്റ് പറഞ്ഞ്‌ സംസാരിച്ചതിന്റെ ത്രില്ലിൽ പടം കാണാൻ വന്നിരിക്കുകയാണ് എന്റെ ഭാര്യ ഷീജ . സിനിമ തുടങ്ങി . ഹൗസ്‌ ഫുൾ ആണ് . പണ്ട് സംഗീതയിൽ കമ്മീഷണർ കാണാൻ പോയ അതേ ആവേശത്തോടെ ഞാൻ സീറ്റിന്റെ തുമ്പത്തിരുന്നു .

സ്റ്റയിലിഷായി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സ്‌ക്രീനിൽ വരുന്ന നിമിഷം പാപ്പൻ എന്ന ടൈറ്റിൽ തെളിയുന്നു . തീയേറ്ററിൽ നിലയ്ക്കാത്ത കരഘോഷം . ഉദ്യോഗജനകമായ കുറ്റാന്വേഷണ കഥ ഊഹിക്കാനൊരു ചെറിയ സൂചന പോലും നൽകാതെ മുന്നോട്ട് പോവുകയാണ് . പാപ്പനായി സുരേഷേട്ടനും മൈക്കിളായി ഗോകുലും എല്ലാം അത്യുഗ്രൻ പ്രകടനം .

ജോഷിയുടെ അനുഭവ സമ്പത്തിന്റെ ബലത്തിൽ സിനിമ മുന്നോട്ട് പോകവേ രസം കൊല്ലാനായി എന്റെ മൊബൈലിലേക്ക് ആരോ വിളിക്കുന്നു . മൊബൈൽ എടുത്ത് നോക്കുമ്പോൾ വിളിക്കുന്നത് പാപ്പനാണ് . സാക്ഷാൽ സുരേഷ് ഗോപി . ഫോണെടുത്ത് "പടം കണ്ട് കൊണ്ടിരിക്കുകയാണ് സുരേഷേട്ടാ" എന്ന് പറഞ്ഞു .

എന്നാൽ അത് കേൾക്കാനായിരുന്നില്ല ആ കാൾ . "സന്ദീപ് , നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമോ എന്ന് ചോദിക്കൂ , അന്ന് ആ മെഷീൻ നൽകാൻ ഞാൻ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് "

" ഇപ്പോ അറിയിക്കാം സുരേഷേട്ടാ " ഞാൻ ഫോൺ കട്ട് ചെയ്തു .

നന്ദന .. കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകൾ . ടൈപ്പ് വൺ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന . ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി . ഈ ദുരവസ്ഥക്ക് പരിഹാരമായി ഇൻസുലിൻ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തിൽ ഘടിപ്പിച്ചാൽ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാൻ കഴിയും . പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു.

വയനാട് സന്ദർശനത്തിനിടെ നന്ദനയെയും എടുത്ത് കാണാൻ വന്ന രക്ഷിതാക്കളുടെ കണ്ണീർ കണ്ട് സുരേഷ് ഗോപി വാക്ക് കൊടുത്തു " നന്ദനക്ക് ഇൻസുലിൻ പമ്പ് ഞാൻ നൽകാം " . ഇൻസുലിൻ പമ്പ് എന്നല്ല automated insulin delivery system എന്നാണ് അതിന്റെ പേര് . ആറ് ലക്ഷം രൂപയാണ് വില . ആ തുക പൂർണമായും സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി വഹിക്കും .

തീയേറ്ററിൽ ഇരുന്ന് തന്നെ നന്ദനയെ ഫോൺ ചെയ്തു . ആഗസ്ത് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും . ഡോ .ജ്യോതിദേവ് കേശവദേവിന്റെ മേൽനോട്ടത്തിൽ നന്ദനയുടെ ജീവൻ രക്ഷാ ഉപകരണം സ്ഥാപിക്കും .

സ്‌ക്രീനിൽ മക്കളുടെ ജീവൻ രക്ഷിക്കാൻ പാപ്പൻ നിറഞ്ഞാടുമ്പോൾ അതേ സമയം യഥാർത്ഥ ജീവിതത്തിൽ ഒരു കുഞ്ഞു മോളുടെ ജീവൻ രക്ഷിക്കാൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നടത്തുന്ന ഇടപെടലിൽ നിമിത്തമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലായിരുന്നു ഞാൻ. അതുകൊണ്ട് ഇത് പാപ്പന്റെ റിവ്യൂ അല്ല , സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ റിവ്യൂ ആണ് .

Follow Us:
Download App:
  • android
  • ios