
നടി കെപിഎസി ലളിതയുടെ (KPAC Lalitha)വിയോഗം മലയാള സിനിമയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് പ്രിയ നടിയെ അവസാനമായ് ഒരുനോക്ക് കാണാനായി എത്തിച്ചേരുന്നത്. ഈ അവസരത്തിൽ പ്രിയ സഹപ്രവർത്തകയുടെ വിയോഗം താങ്ങാനാകുന്നില്ലെന്ന് പറയുകയാണ് കവിയൂർ പൊന്നമ്മ(Kaviyoor Ponnamma).
"ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല. അത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്ക്ക് വേദനയുണ്ട്. വിഷമമുണ്ട്", എന്നായിരുന്നു കവിയൂർ പൊന്നമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മയും കെപിഎസി ലളിതയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
കഴിഞ്ഞ ദിസം രാത്രിയായിരുന്നു അതുല്യ കലാകാരി കെപിഎസി ലളിതയുടെ വിയോഗം. കഴിഞ്ഞ കുറേനാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, നവ്യനായരുടെ ഒരുത്തീ എന്നീ ചിത്രങ്ങളിലാണ് അവർ അവസാനമായി അഭിനയിച്ചത്.
Read Also: 'ഒരു ആഗ്രഹത്തിന്റെ പുറത്ത് പാടുന്നതാണ്', കെപിഎസി ലളിത പാടുന്നതിന്റെ അപൂര്‍വ വീഡിയോ
മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം രാമപുരത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു.
'എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടനുമായി ശരിയാവുമോ'? സ്ഫടികം ഓര്‍മ്മ പങ്കിട്ട് ഭദ്രന്‍
കെപിഎസി ലളിതയുടെ (KPAC Lalitha) ഇമ്പമാര്‍ന്ന അനവധി പ്രകടനങ്ങളില്‍ ഒന്നായിരുന്നു സ്ഫടികത്തിലെ മേരി. മോഹന്‍ലാല്‍ (Mohanlal) അവതരിപ്പിച്ച ആടുതോമ പൊന്നമ്മേയെന്ന് വിളിക്കുന്ന കഥാപാത്രം. തിലകന്‍ (Thilakan) അവതരിപ്പിച്ച കണിശക്കാരനായ കണക്ക് മാഷ് ചാക്കോയുടെ ഭാര്യ. ഈ സിനിമയിലേക്ക് ക്ഷണിക്കുന്ന സമയത്ത് തിലകനും കെപിഎസി ലളിതയും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. അക്കാലം പങ്കുവച്ചുകൊണ്ടാണ് തികഞ്ഞ പ്രൊഫഷണല്‍ ആയിരുന്ന കെപിഎസി ലളിതയെ ഭദ്രന്‍ അനുസ്‍മരിക്കുന്നത്.
ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു; "അതിപ്പോ അങ്ങേര് കാണിച്ചില്ലേലും ഞാനങ്ങോട്ട് കാണിച്ചാൽ പോരേ.. " അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നെന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല. My Hearty Condolences, ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ