
സിനിമാ പ്രവര്‍ത്തകരെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണ്. പടം ഇഷ്ടമായാല്‍ കാണുന്ന പ്രേക്ഷകരില്‍ വലിയൊരു വിഭാഗം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തും. സമാനതകളില്ലാത്ത മൌത്ത് പബ്ലിസിറ്റി നേടുന്ന ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ സേഫ് ആവുകയും ചെയ്യും. ഇനി ഒരു റിലീസ് ചിത്രം ഭൂരിഭാഗത്തിനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ? നിര്‍മ്മാതാക്കള്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല! കാരണം ഈ നെഗറ്റീവ് പബ്ലിസിറ്റി കാരണം ചിത്രം കാണണമെന്ന് കരുതിയവര്‍ പോലും അത് വേണ്ടെന്നുവെക്കും. ഇഷ്ടമില്ലാത്ത ചിത്രങ്ങള്‍ക്ക് നേരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന്‍റെ കാര്യത്തില്‍ വലിയ താരത്തിന്‍റെ ചിത്രമെന്നോ ചെറിയ ചിത്രമെന്നോ ഒന്നുമില്ല. സൂപ്പര്‍താര ചിത്രമാണ് തങ്ങളെ നിരാശപ്പെടുത്തുന്നതെങ്കില്‍ ആക്രമണത്തിന്‍റെ ശക്തി വര്‍ധിക്കുമെന്ന് മാത്രം. തെലുങ്ക് സിനിമയില്‍ ചിരഞ്ജീവി ചിത്രം ഭോലാ ശങ്കര്‍ ആണ് പ്രേക്ഷകരുടെ കനത്ത അപ്രീതിക്ക് ഇപ്പോള്‍ പാത്രമായിക്കൊണ്ടിരിക്കുന്നത്.
അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 11 ന് ആയിരുന്നു. രജനിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ജയിലര്‍ എത്തിയതിന് പിറ്റേന്ന്, ബോളിവുഡിലെ രണ്ട് താരചിത്രങ്ങള്‍ക്കൊപ്പം (ഗദര്‍ 2, ഒഎംജി 2). ആദ്യദിനം തന്നെ ആരാധകര്‍ അടക്കമുള്ളവര്‍ ചിത്രത്തെ എഴുതിത്തള്ളി. ചിരഞ്ജീവി ചിത്രം എന്ന നിലയില്‍ ആദ്യദിന കളക്ഷനില്‍ ചിത്രം ഭേദപ്പെട്ട സംഖ്യ നേടിയിരുന്നു. പക്ഷേ പിന്നീടിങ്ങോട്ട് പ്രമുഖ സെന്‍ററുകളില്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. ജയിലറിന് തെലുങ്ക് സംസ്ഥാനങ്ങളില്‍ ലഭിച്ച വന്‍ ജനപ്രീതിയും ഒപ്പം മികച്ച അഭിപ്രായം ലഭിച്ച ബോളിവുഡ് ചിത്രങ്ങളും കൂടി ആയപ്പോള്‍ സ്ക്രീനുകള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ് മെഗാസ്റ്റാര്‍ ചിത്രം.
101 കോടി ബജറ്റ് വരുന്ന ചിത്രത്തിന് വിതരണക്കാര്‍ മുടക്കിയത് 76 കോടി ആണെന്ന് ട്രാക്ക് ടോളിവുഡ് പറയുന്നു. തെലുങ്ക് സംസ്ഥാനങ്ങളിലെ മാത്രം കണക്കാണ് ഇത്. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ബോക്സ് ഓഫീസില്‍ അടിമുടി തകര്‍ച്ച നേരിട്ട ചിത്രത്തിന്‍റെ കഥ സ്വാതന്ത്ര്യദിന അവധിദിനത്തോടെ കഴിഞ്ഞുവെന്നാണ് പല ട്രേഡ് അനലിസ്റ്റുകളുടെയും വിലയിരുത്തല്‍. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഷെയര്‍ 20 കോടിക്ക് മുകളില്‍ വരില്ലെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ നേരിടുന്നത് 60 കോടിയുടെ നഷ്ടമാണെന്നും ഇത് തെലുങ്ക് സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ നഷ്ടങ്ങളില്‍ ഒന്നാണെന്നുമാണ് ട്രാക്ക് ടോളിവുഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം