സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു

എറണാകുളം മഹാരാജാസ് കോളെജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പരിമിതികള്‍ മറികടന്ന് അധ്യാപനം പോലെ ബഹുമാനിക്കപ്പെടുന്ന ഒരു മേഖലയിലെത്തിയ ആളെ ബഹുമാനിക്കുന്നതിന് പകരം അവഹേളിക്കുന്ന വിദ്യാര്‍ഥികള്‍ ലജ്ജിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ ഫേബ്സുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്

"ജു​ഗുപ്സാവഹം! ലജ്ജിപ്പിക്കുന്നത്... തന്‍റെ കുടുംബത്തെ സംരക്ഷിക്കാനും അധ്യാപനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെക്കാനുമായി ഈ മനുഷ്യന്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ സമൂഹത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു പദവിയില്‍ അദ്ദേഹം എത്തിയിട്ടുള്ളത്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ ബഹുമാനിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. പകരം നിങ്ങള്‍ ചെയ്തതോ, അദ്ദേഹത്തെ അവഹേളിക്കുകയും അത് ചിത്രീകരിച്ച് ഓണ്‍ലൈന്‍ ആയി പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ അധ്യാപകരെ ബഹുമാനിക്കാന്‍ കഴിയാത്തപക്ഷം ക്യാസ് വിട്ട് പുറത്തിറങ്ങാനും ഒരു ജീവിതം കണ്ടെത്താനുമുള്ള ധൈര്യം കാണിക്കുക. ബന്ധപ്പെട്ട അധികൃതര്‍ അവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു."

പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിന്‍റെ ക്ലാസില്‍‌ വിദ്യാര്‍ഥികളില്‍ പലരും അലസമായി മൊബൈലിലും മറ്റും നോക്കി ഇരിക്കുന്നതിന്‍റെയും ഒരു വിദ്യാര്‍ഥി അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വിദ്യാര്‍ഥികളില്‍ ഒരാള്‍ തന്നെയാണ് ഇത് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലും ഇതില്‍ ഉള്‍പ്പെടുന്നു. 

എന്നാല്‍ സംഭവത്തില്‍‌ കെഎസ്‍യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പ്രതികരിച്ചിരുന്നു. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക- അനധ്യാപക- വിദ്യാത്ഥി സംഘടനകളുടെ ഗുഢലോചനയുണ്ടെന്നും അലോഷ്യസ് ആരോപിച്ചിരുന്നു. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വാതന്ത്ര അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. 

ALSO READ : വാരാന്ത്യം തിയറ്ററുകളിലെത്തിയത് 2.10 കോടി പേര്‍! 100 വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷനുമായി ഇന്ത്യന്‍ സിനിമ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം