
അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച് ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് സീമ ജി നായർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ''ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നതാണ്. എന്തോ ഒന്നും എഴുതാൻ അപ്പോൾ തോന്നിയില്ല. മനസ്സ് അങ്ങനെ ആയിരുന്നു സലീമേട്ടന്റെ മരണം (സലീമേട്ടൻ എന്ന് വിളിച്ചത് മൂത്തത് ആയതുകൊണ്ടല്ല, ബഹുമാനം കൊണ്ടാണ്). അറിഞ്ഞപ്പോൾ നമ്മളിൽ നിന്നു വിട്ടുപോയ എല്ലാ ലെജന്റ്സിനെയും ഓർമകൾ മനസ്സിൽ നിറഞ്ഞു. അമൃതയിൽ പോയി കാണുമ്പോൾ ഒന്നും അറിഞ്ഞില്ലേയെന്ന മട്ടിൽ ആയിരുന്നു ആ കിടപ്പ്. കുറച്ചു ലെജന്റ്സിന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം എനിക്കു ലഭിച്ചു. ആ ഒരു ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയട്ടെ.
സലീമേട്ടന്റെ കൂടെ കറുത്ത പക്ഷികളും, കട്ടപ്പനയിലെ റിത്വിക് റോഷനും അങ്ങനെ കുറേ പടം ചെയ്തു. (ഇപ്പോൾ ഒരുപാടുപേർ കട്ടപ്പനയിലെ നമ്മൾ ചെയ്‌ത സീൻ എനിക്കയച്ചു തരുന്നുണ്ട് ). സത്യത്തിൽ കൂടെ അഭിനയിക്കുമ്പോൾ പേടി ആയിരുന്നു. ആക്ഷൻ പറയുമ്പോൾ അവിടുന്ന് എന്തൊക്കെയാ വരുന്നതെന്ന് അറിയില്ലല്ലോ. ഒപ്പത്തിനൊപ്പം നിന്നില്ലേലും ഒന്ന് പിടിച്ചു നിൽക്കണ്ടേ, കൂടെ. ഡയലോഗ് അടക്കം കയ്യിൽ നിന്ന് വരുമ്പോൾ നമ്മളും ഒപ്പത്തിനൊപ്പം ഓടണം. കേശു ഈ വീടിന്റെ നാഥനിൽ എന്റെ ഭർത്താവായി ചെയ്യേണ്ടത് സലീമേട്ടൻ ആയിരുന്നു. രണ്ടുമൂന്നു ദിവസം ഷൂട്ടും കഴിഞ്ഞു, അതിനിടയിൽ വയ്യാണ്ടായി. അപ്പോളാണ് ജാഫറിക്ക വന്നത്.
അതുപോലെ തന്നെ കുറേ വർഷം മുന്നേ പോയ ഗൾഫ് ഷോകൾ... അന്നത്തെ സൂപ്പർ ഹിറ്റ് ഷോ ആയിരുന്നു അത്. എന്തെങ്കിലും പറയുമ്പോൾ ഉറക്കെ മുഴങ്ങുന്ന ഒരു ചിരിയുണ്ട് കാതിൽ. ചെയ്ത വേഷങ്ങൾ മലയാളികൾ ഉള്ളിടത്തോളം മനസ്സിൽ ഉണ്ടാവും. മരണം വരെ ചങ്കൂറ്റത്തോടെ കോൺഗ്രസുകാരനാണെന്നു പറഞ്ഞ ആ ഉറച്ച ശബ്ദം... വയ്യാതെ ഇരിക്കുമ്പോളും എത്ര പേർക്കുവേണ്ടിയാണ് പ്രചാരണത്തിന് പോയത്... അവിടെയൊക്കെ അദ്ദേഹം ഉയർത്തിപ്പിടിച്ചത് അദ്ദേഹത്തിന്റെ ധാർമിക മൂല്യങ്ങൾ ആയിരുന്നു. കലാകാരന്മാർക്ക് മരണം ഇല്ലെന്നല്ലേ പറയുന്നത് എത്ര തലമുറകൾ വന്നാലും അവർക്ക് കാണാൻ ഈ കഥാപാത്രങ്ങളും സലീമേട്ടനും ഇവിടേ ഉണ്ടാവും'', സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ