
ബോളിവുഡ് താരങ്ങളായി സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു. ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലാകും വിവാഹമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വച്ചാകും വിവാഹച്ചടങ്ങുകൾ.
മാസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നുവിന്‍റെ പ്രൊമോഷനിടെ "ഞാന്‍ ഈ വർഷം വിവാഹിതനാകും" എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. പിന്നാലെയാണ് കിയാര ആയിരിക്കും വധുവെന്ന പ്രചാരണങ്ങൾ വീണ്ടും ബിടൗണിൽ പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ ഇക്കാര്യം താരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുക ആയിരുന്നു.
അതേസമയം, കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ ഒരുക്കങ്ങളുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 100-125വരെയുള്ള അതിഥികൾക്കാണ് ക്ഷണം. കരൺ ജോഹർ, മനീഷ് മൽഹോത്ര, കിയാരയുടെ സ്‌കൂൾ മുതലുള്ള സുഹൃത്തായ ഇഷ അംബാനി തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്‍ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രാജ് മെഹ്‍ത സംവിധാനം ചെയ്‍ത ചിത്രത്തിൽ അനില്‍ കപൂര്‍, നീതു കപൂര്‍, മനീഷ് പോള്‍, പ്രജക്ത കോലി, ടിസ്ക ചോപ്ര, വരുണ്‍ സൂദ്, എല്‍നാസ് നുറൂസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. റിഷഭ് ശര്‍മ്മ, അനുരാഗ് സിംഗ്, സുമിത് ബതേജ, നീരജ് ഉദ്ധ്വാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മിഷന്‍ മജ്‍നുവാണ് സിദ്ധാർത്ഥിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ശന്തനു ബാഗ്‍ചി സംവിധാനം ചെയ്യുന്ന സിനിമ നെറ്റ്ഫ്ലിക്സിലൂടെ 2023 ജനുവരി 20 ന് സ്ട്രീം ചെയ്യും. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‍വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ