ഷിയാസ് കരീമല്ല തന്നെ വിളിച്ച് ശല്യം ചെയ്‍തെന്ന് ടിനി ടോം.
ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്‍തയാളെ കണ്ടെത്തിയതിനെ കുറിച്ച് നടൻ ടിനി ടോം (Tiny Tom) അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പരാതി കിട്ടിയുടൻ പ്രതിയെ പിടികൂടിയതില്‍ കേരള പൊലീസിനെ അഭിനന്ദിക്കുകയായിരുന്നു ടിനി ടോം. ഷിയാസ് എന്നയാണ് പ്രതിയെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു. ഷിയാസ് കരീമാണ് പ്രതി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ടിനി ടോം.
എന്നെ ഫോണില്‍ വിളിച്ച് ചീത്തി പറഞ്ഞ ആളുടെ പേര് ഷിയാസ് എന്നാണ്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്ന നടനും മോഡലുമായ ആള്‍ എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത് എന്നും ടിനി ടോം ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി.
ഫോണില്‍ വിളിച്ച് ശല്യം ചെയ്‍ത ഷിയാസിന് മാനസികമായ എന്തോ പ്രശ്‍നമുണ്ടായിരുന്നുവെന്ന് ടിനി ടോം പറഞ്ഞിരുന്നു. മാസങ്ങളായി ഷിയാസ് തന്നെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. ഷിയാന്റെ നമ്പര്‍ ബ്ലോക്ക് ചെയ്‍തെങ്കിലും വേറെ നമ്പര്‍ ഉപയോഗിച്ച് ശല്യം ചെയ്യാൻ തുടങ്ങി. തുടര്‍ന്നാണ് താൻ പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.
പത്ത് മിനുട്ടിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ കണ്ടെത്തുകയും ചെയ്‍തെന്ന് ടിനി ടോം പറഞ്ഞിരുന്നു. ദ്രുതഗതിയില്‍ നടപടിയെടുത്തതിന് താൻ പൊലീസിനെ നന്ദി അറിയിക്കുകയാണെന്നും ടിനി ടോം പറഞ്ഞിരുന്നു. ഷിയാസിന് മാനസിക പ്രശ്‍നമുണ്ടെന്ന് മനസിലാകുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയതിനാലും ടിനി ടോം കേസ് പിൻവലിക്കുകയും ചെയ്‍തിരുന്നു. . ബാഹ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ കേരള പൊലീസാണ് ഏറ്റവും മികച്ചതെന്നും ലൈവില്‍ ടിനി ടോം പറഞ്ഞിരുന്നു.