
കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന സിനിമയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി സി കെ ജാനു.സിനിമ മുത്തങ്ങ സമരത്തെ വളച്ചൊടിച്ചെന്ന് സി കെ ജാനു വിമർശിച്ചു. ആത്മാർത്ഥതയോടെ സിനിമയെടുക്കാനുള്ള ധൈര്യമില്ലെങ്കിൽ അതിന് നിൽക്കരുത്. പുതിയ തലമുറയ്ക്ക് മുൻപിൽ മുത്തങ്ങ സമരത്തിന്‍റെ യാഥാർത്ഥ്യത്തെ അട്ടിമറിച്ചുവെന്നും ജാനു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ജാനുവിന്റെ പ്രതികരണം.
അടുത്തകാലത്താണ് സിനിമ കാണാൻ കഴിഞ്ഞതെന്നും നരനായാട്ട് നടത്തിയ പൊലീസിനെ വെള്ളപൂശാനും നരിവേട്ടയിലൂടെ ശ്രമിച്ചുവെന്നും സി കെ ജാനു ആരോപിക്കുന്നു. ആദിവാസി സമരത്തെ വളച്ചൊടിച്ചാലും ആരും ചോദിക്കാൻ ഇല്ലെന്ന മനോഭാവമാണ് സിനിമയെടുത്തവർക്കെന്നും സി കെ ജാനു പറഞ്ഞു.
“അന്ന് പൊലീസുകാര്‍ വേട്ടപ്പട്ടികളെ പോലൊരു സമീപനമായിരുന്നു നടത്തിയത്. നരനായാട്ട് ആയിരുന്നു ശരിക്കും അവിടെ നടന്നത്. മനുഷ്യനെന്ന മനോഭാവമുള്ള ആരെയും ആ കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല. പൊലീസിന് അനുകൂലമായൊരു സന്ദേശം ഇപ്പോഴുള്ളവര്‍ക്ക് സിനിമയിലൂടെ കൊടുത്തത് വളരെ തെറ്റാണ്. സിനിമയില്‍ ആറ് പേരെ കത്തിക്കുന്നത് കാണിക്കുന്നുണ്ട്. അതൊന്നും അവിടെ നടക്കാത്ത കാര്യമാണ്. മുത്തങ്ങ സമരത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതെടുക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും കാണിക്കണ്ടേ”, എന്നും സി കെ ജാനു പറഞ്ഞു.
അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ്യില്‍ റിലീസ് ചെയ്ത ചിത്രമാണ് നരിവേട്ട. മുത്തങ്ങ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് അബിൻ ജോസഫ് ആണ്. ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ നരിവേട്ടയില്‍ ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ, പ്രിയംവദ കൃഷ്ണൻ, ആര്യ സലിം തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. . മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ