
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് രാഹുൽ രവി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി വേഷങ്ങളിൽ രാഹുല്‍ എത്തിയിട്ടുണ്ട്. അവതരണത്തിലും കഴിവ് തെളിയിച്ച താരം മോഡലിങ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്. പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ എന്ന കഥാപാത്രമായിരുന്നു രാഹുലിന് കരിയർ ബ്രേക്കായത്. ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. രാഹുലിന്റെ വ്യക്തിജീവിതവും ഒരു സമയത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ രാഹുൽ രവിക്കെതിരെ പോലീസ് കേസ് എടുത്തു എന്നായിരുന്നു വാർത്തകൾ. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും തന്റെ പേരിലുണ്ടായ കേസിനെ കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുകയാണ് താരം. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
''ആ റിലേഷൻഷിപ്പ് വർക്കൗട്ടാവില്ലെന്ന് ഞങ്ങൾക്ക് ആദ്യമെ അറിയാമായിരുന്നു. വീട്ടുകാർക്കും അറിയാമായിരുന്നു. എന്നിട്ടും ഞങ്ങൾ ട്രൈ ചെയ്തു. പക്ഷെ വർക്കൗട്ടായില്ല. അതുകൊണ്ട് വേർപിരിഞ്ഞു. ആരോപണങ്ങൾ ആർക്ക് വേണമെങ്കിലും ഉന്നയിക്കാം. കേസ് ആർക്ക് വേണമെങ്കിലും കൊടുക്കാം. കേസ് വന്നാൽ കാണിക്കാനുള്ള പ്രൂഫും എന്റെ കയ്യിലുണ്ട്. ഇത് കാണിക്കേണ്ടത് കോടതിയിലാണ്. ക്രൂരമായ പീഡിപ്പിക്കുന്നു എന്നൊക്കെയാണ് പറഞ്ഞത്. സെലിബ്രിറ്റിയായതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. സത്യമേത്, നുണയേത് എന്നൊന്നും പരിശോധിക്കപ്പെടുന്നില്ല.
ആരാണ് എനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നെല്ലാം എനിക്ക് അറിയാമായിരുന്നു. പക്ഷെ ഞാൻ നിശബ്ദത പാലിച്ചു. സെൽഫ് റെസ്പെക്ടായിരുന്നു എനിക്ക് പ്രധാനം. പിന്നെ എനിക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിരുന്നുവെന്ന് പറയുന്നവരോട്... ലുക്കൗട്ട് നോട്ടീസ് വരെ വന്ന ക്രിമിനൽ ജയിലിലല്ലേ കഴിയേണ്ടത്. പക്ഷെ ഞാൻ ജയിലിന്റെ വാതിൽ പോലും കണ്ടിട്ടില്ല. എന്റെ പേരിൽ കേസും വന്നിട്ടില്ല'', രാഹുൽ പറഞ്ഞു.
ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ലെന്നും വിവാഹം ജീവിതത്തിൽ അത്യാവശ്യമാണെന്ന് തോന്നിയിട്ടില്ലെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു. വിവാഹത്തെ പറ്റി ഇപ്പോൾ ചിന്തിക്കാറില്ലെന്നും അങ്ങനൊരു സ്ക്രിപ്റ്റ് തന്റെ ലൈഫിൽ ഉണ്ടെങ്കിൽ അത് സംഭവിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക