
ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷം സന്നദ്ധസംഘടന വെച്ചു നൽകിയ വീട് ചോരുന്നുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രേണു സുധി രംഗത്തെത്തിയിരുന്നു. വീട് കിട്ടിയത് വലിയ കാര്യം തന്നെയാണെന്നും രേണു ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി രേണുവിന് വീടു വെച്ചു നൽകിയവർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രേണു പറയുന്നത് പച്ചക്കള്ളമാണെന്നാണ് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
രേണുവിന്റെ വിഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നിയെന്നും ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ലെന്നും ഫിറോസ് പറയുന്നു.
''രേണുവിന്റെ വീഡിയോ കണ്ടപ്പോൾ വളരെയധികം സങ്കടം തോന്നി. എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓരോ വീട് ചെയ്തുകൊടുക്കാറുണ്ട്. അങ്ങനെ നിർമിച്ച വീടാണത്. ഏറ്റവും നല്ല ക്വാളിറ്റിയില്‍ നല്ല ഗുണ നിലവാരത്തില്‍ ചെയ്തുകൊടുത്ത വീടാണത്. വീടിന്റെ ഫ്രണ്ട് എലിവേഷന്‍ നോക്കി കഴിഞ്ഞാല്‍ ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്സിന്റെ അവിടെ ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അതുവഴി ചാറ്റല്‍ അടിച്ച് അകത്തേക്ക് കയറും. അത് ഞാന്‍ അംഗീകരിക്കുന്നു. അതിനെയാണ് ചോർച്ച എന്ന രീതിയിൽ പറയുന്നത്. വീടിനു ഗുണനിലവാരം ഇല്ലെന്ന തരത്തലിണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്'', ഫിറോസ് വീഡിയോയിൽ പറഞ്ഞു.
ആ വീട്ടിലെ മെയിന്റനൻസ് പണികൾക്കു പോലും തങ്ങളെ രേണു വിളിക്കാറുണ്ടെന്നും വീടു നിർമിച്ചു നൽകും എന്നുമ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു. നിരവധി പേരാണ് വീഡിയോയ്ക്കു താഴെ ഫിറോസിന് പിന്തുണയുമായി രംഗത്തെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക