
തിരുവനന്തപുരം: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ക്ഷണം മുഖ്യമന്ത്രി പിണറായി വിജയന് മാത്രമെന്നും പങ്കെടുക്കുമെന്ന് അദേഹം വ്യക്തമാക്കിയതായുമുള്ള ന്യൂസ് കാര്‍ഡ് വ്യാജം. പിണറായിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തില്‍ വാര്‍ത്താ കാര്‍ഡ് നല്‍കിയതായാണ് ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്താ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അല്ല എന്നറിയിക്കുന്നു.
വ്യാജ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്
മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ, കോണ്‍ഗ്രസിന് ക്ഷണമില്ല, പങ്കെടുക്കുമെന്ന് പിണറായി, കേരളത്തില്‍ നിന്ന് ക്ഷണം പിണറായി വിജയന് മാത്രം- എന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ ന്യൂസ് കാര്‍ഡിലുള്ളത്. 2024 ജൂണ്‍ 9ന് ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് ഷെയര്‍ ചെയ്തു എന്ന തരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ സ്ഥാപനം നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
Read more: മോദിയെ പുകഴ്‌ത്തിയും അഭിനന്ദിച്ചും പിണറായിയോ? ന്യൂസ് കാര്‍ഡ് വ്യാജം- Fact Check
മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ക്ഷണമുള്ള ഏക നേതാവല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറും ബിജെപി നേതാക്കളുമടക്കം 115 പേര്‍ക്ക് സംസ്ഥാനത്ത് നിന്ന് ക്ഷണമുണ്ട്. സിപിഎം പിബി യോഗത്തിനായി ദില്ലിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ബിജെപിയുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡൻറുമാർ, സ്ഥാനാർത്ഥികൾ, ലോക്സഭ മണ്ഡലങ്ങളുടെ ചുമതലക്കാർ എന്നിവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസ് നേതൃത്വത്തിന് ക്ഷണം ലഭിച്ചിരുന്നു. പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ത്യാ സഖ്യ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.