രാജ്യത്ത് 33 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 9, 2021, 1:14 PM IST
Highlights

17.76 ലക്ഷം പേരാണ് അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവര്‍. വനിത-ശിശു വികസന മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടാണിത്. 

ഇന്ത്യയിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള 33 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് (malnourished) വനിത-ശിശു വികസന മന്ത്രാലയത്തിന്‍റെ (Ministry of Women and Child Development) റിപ്പോര്‍ട്ട്. ഇതില്‍ ഏകദേശം പകുതിയോളം പേര്‍ക്കും അതിഗുരുതരമായ പോഷകാഹാരക്കുറവ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

17.76 ലക്ഷം പേരാണ് അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവര്‍. മഹാരാഷ്ട്ര (Maharashtra),  ബിഹാര്‍ (Bihar), ഗുജറാത്ത് (Gujarat) എന്നീ സംസ്ഥാനങ്ങളിലാണ് ഇവരിലേറെയുമെന്ന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു മറുപടിയായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞവര്‍ഷം നവംബറില്‍ 9.27 ലക്ഷമായിരുന്നു അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം. ആ സ്ഥാനത്താണ് ഇപ്പോള്‍ 17.76 ലക്ഷമായത്. കുട്ടികളിലെ പോഷകാഹാരക്കുറവിന്  കൊവിഡ് മഹാമാരി ആക്കംകൂട്ടിയിട്ടുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ആറ് വയസുവരെയുള്ള കുട്ടികളുടെ കാര്യമാണ് കേന്ദ്രം വിലയിരുത്തിയത്. 

അതേസമയം, 2015-16-ല്‍ നടത്തിയ ദേശീയ കുടുംബാരോഗ്യസര്‍വേയില്‍ അഞ്ച് വയസിന് താഴെയുള്ള 38.4 ശതമാനം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള ഉയരവും 21 ശതമാനത്തിന് തൂക്കവുമില്ലെന്ന് കണ്ടെത്തിയിരുന്നു. 2021ലെ ലോക വിശപ്പ് സൂചികയില്‍ (ജിഎച്ച്ഐ), ഇന്ത്യ 101-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2020ല്‍ 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 

Also Read: ദേശീയ പോഷകാഹാര വാരം; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

click me!