മെസ്സിയോ റൊണാള്‍ഡോയോ 'GOAT', മില്യണ്‍ ഡോളര്‍ ചോദ്യത്തിന് മറുപടി നല്‍കി എംബാപ്പെ

By Gopalakrishnan CFirst Published Aug 13, 2022, 8:03 PM IST
Highlights

കഴിഞ്ഞ ദിവസം ബാലണ്‍ ഡി ഓറിനുള്ള 30 പേരുടെ പ്രാഥമിക പട്ടിക പുറത്തുവന്നതിന് പിന്നാലെ എംബാപ്പെയോട് മെസിയാണോ റൊണാള്‍ഡോ ആണോ ഏറ്റവും മികച്ചവനെന്ന ചോദ്യം വീണ്ടും ഉയര്‍ന്നു. ഇത്തവണ എംബാപ്പെക്ക് നേരെയാണ് ചോദ്യമെത്തിയത്. അതിന് എംബാപ്പെ നല്‍കിയ മറുപടി ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു.

പാരീസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ നിന്ന് ലിയോണല്‍ മെസി പുറത്തായതിന് പിന്നാലെ വര്‍ഷങ്ങളായി ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന മില്യണ്‍ ഡോളര്‍ ചോദ്യത്തിന് മറുപടി നല്‍കി ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് ലീഗില്‍ പി എസ് ജിയില്‍ എംബാപ്പെയുടെ സഹതാരമാണിപ്പോള്‍ മെസി. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്‌ജിയിലെത്തിയ മെസിക്ക് ആദ്യ സീസണില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാം സീസണിന്‍റെ തുടക്കത്തില്‍ തന്നെ ബൈസിക്കില്‍ കിക്ക് ഗോളിലൂടെ തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

ബാലണ്‍ ഡി ഓര്‍ പുരസ്കാരപ്പട്ടികയില്‍ ഇടം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആകട്ടെ സീസണ് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡഡ് വിടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ ക്ലബ്ബില്‍ തുടരുകയാണ്. യുണൈറ്റഡ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതോടെയാണ് റൊണാള്‍ഡോ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

ബാലൺ ഡി ഓര്‍: മെസിയില്ലാതെ പ്രാഥമിക പട്ടിക, റൊണാള്‍ഡോയ്‌ക്ക് ഇടം, ബെന്‍സേമയ്ക്ക് മേൽക്കൈ

കഴിഞ്ഞ ദിവസം ബാലണ്‍ ഡി ഓറിനുള്ള 30 പേരുടെ പ്രാഥമിക പട്ടിക പുറത്തുവന്നതിന് പിന്നാലെ എംബാപ്പെയോട് മെസിയാണോ റൊണാള്‍ഡോ ആണോ ഏറ്റവും മികച്ചവനെന്ന ചോദ്യം വീണ്ടും ഉയര്‍ന്നു. ഇത്തവണ എംബാപ്പെക്ക് നേരെയാണ് ചോദ്യമെത്തിയത്. അതിന് എംബാപ്പെ നല്‍കിയ മറുപടി ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു.

ഓരോ വര്‍ഷവും ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനം വരുമ്പോള്‍ മെസിയാണോ റൊണാള്‍ഡോ ആണോ ബാലണ്‍ ഡി ഓര്‍ നേടുക എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ആരെയാണ് ഞാന്‍ തെരഞ്ഞെടുക്കുക എന്നും. അത് നമ്മുടെ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടമെന്ന് ചോദിക്കുന്നത് പോലെയാണ്. ഞങ്ങളുടെ തലമുറയിലെ താരങ്ങള്‍ക്കെല്ലാം ബാലണ്‍ ഡി ഓര്‍ എന്നാല്‍ അത് റൊണാള്‍ഡോയും മെസിയുമാണ്. എന്‍റെ ഓര്‍മയില്‍ പിന്നീട് കുറച്ചങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് റൊണാള്‍ഡീഞ്ഞോ മാത്രമാണ്.

പുത്തന്‍ താരങ്ങളുമായി കളിക്കാന്‍ വരട്ടെ! എഫ്‌സി ബാഴ്‌സലോണയുടെ കഴുത്തിന് പിടിച്ച് ലാ ലിഗ, ദുരിതം തുടരുന്നു

ഓരോ വര്‍ഷവും മറ്റ് ആരാധകരെപ്പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ആരാകും ബാലണ്‍ ഡി ഓര്‍ നേടുക എന്നത്. ബാലണ്‍ ഡി ഓറിനായുള്ള അവര്‍ രണ്ടുപേരുടെയും മത്സരം എല്ലായപ്പോഴും ആവേശകരമാണ്. അതുപോലെ പുരസ്കാരദാന ചടങ്ങിനെത്തുമ്പോള്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഇരുവരുടെയും മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ കണ്ടിരിക്കാനും രസകമാണ്. ഒരാള്‍ക്ക് ഇല്ലെന്ന് മറ്റെയാള്‍ക്ക് അറിയാമല്ലോ. അപ്പോള്‍ ആ മുഖത്ത് ദേഷ്യം വരുന്നുണ്ടോ അസ്വസ്ഥരാവുന്നുണ്ടോ എന്നെല്ലാം ഇങ്ങനെ സസൂഷ്മം നോക്കിയിരിക്കുക എന്നത് രസകരമായ കാര്യമാണെന്നും എംബാപ്പെ പറഞ്ഞു.

ക്ലബ്ബ് തലത്തില്‍ 846 മത്സരങ്ങളില്‍ മെസി 697 ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ 936 മത്സരങ്ങളില്‍ 698 ഗോളുകളാണ് ഇതുവരെ നേടിയത്. രാജ്യത്തിനായുള്ള ഗോള്‍ വേട്ടയില്‍ സെഞ്ചുറി പിന്നിട്ട റൊണാള്‍ഡോ മെസിയെക്കാള്‍ ബഹുദൂരം മുന്നിലാണ്.

click me!