
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി അമേരിക്ക പ്രീക്വാര്‍ട്ടറിലേക്ക്. നിര്‍ണ്ണായക മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ്എ അവസാന പതിനാറില്‍ ഇടംപിടിച്ചത്. ഫോലാരിന്‍ ബലോഗന്‍, മാലിക് ടില്‍മാന്‍ എന്നിവരാണ് അമേരിക്കയ്ക്കായി ലക്ഷ്യം കണ്ടത്. ബലോഗന്‍ 64-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയമാണ് അമേരിക്കയുടെ എതിരാളികള്‍. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച മുന്നേറ്റമാണ് അമേരിക്ക നടത്തിയത്.
ആദ്യ പകുതിയില്‍ തന്നെ ബോസ്‌നിയന്‍ പ്രതിരോധത്തെ വിറപ്പിച്ച ഫോലാരിന്‍ ബലോഗന്‍ ഗോളടിച്ച് ടീമിന് മുന്‍തൂക്കം നല്‍കി. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ബലോഗന്റെ വേഗതയും കൃത്യതയുമായിരുന്നു. ആദ്യ പകുതിയില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിച്ചു. മത്സരത്തിന്റെ 64-ാം മിനിറ്റില്‍ അമേരിക്കയ്ക്ക് വലിയൊരു തിരിച്ചടി നേരിട്ടു. ബോസ്‌നിയന്‍ താരം താരിക് മുഹറെമോവിച്ചിനെതിരായ ഫൗളിനെത്തുടര്‍ന്ന് ബലോഗന്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ഇതോടെ പത്തുപേരുമായി ചുരുങ്ങിയ അമേരിക്ക പ്രതിരോധത്തിലാകുമെന്ന് കരുതിയെങ്കിലും, അവര്‍ തളര്‍ന്നില്ല. ഒരാള്‍ കുറവാണെന്ന കുറവ് തീര്‍ക്കും വിധമായിരുന്നു മാലിക് ടില്‍മാന്റെ പ്രകടനം. 82-ാം മിനിറ്റില്‍ രണ്ടാം ഗോളും വന്നു. പെനാല്‍റ്റി ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ടില്‍മാന്‍ തൊടുത്ത മനോഹരമായ ഫ്രീ കിക്ക് ബോസ്‌നിയന്‍ ഗോള്‍കീപ്പര്‍ നിക്കോള വാസിലിജിന്റെ കൈകളില്‍ തട്ടി വലയ്ക്കുള്ളിലേക്ക് പതിക്കുകയായിരുന്നു. ഈ ഗോള്‍ അമേരിക്കയുടെ വിജയം ഉറപ്പിച്ചു.
പത്തുപേരുമായി ചുരുങ്ങിയിട്ടും തകര്‍പ്പന്‍ പ്രതിരോധവും മനോഹരമായ ഗോളും കാഴ്ചവെച്ച അമേരിക്കന്‍ സംഘത്തിന്റെ ആത്മവിശ്വാസം വാനോളമാണ്. ബെല്‍ജിയത്തിനെതിരായ വരാനിരിക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരം ഫുട്‌ബോള്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!