
ആപ്പിളിന്റെ അടുത്ത പ്രോ മോഡലായ ഐഫോൺ 18 പ്രോയുടെ അവതരണത്തിന് ഇനി ഏതാനും ആഴ്ചകൾ മാത്രം. പുതിയ ഐഫോൺ ശ്രേണി സെപ്റ്റംബർ 9ന് ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അവതരണ തീയതിയോ പുതിയ ഫോണിന്റെ സവിശേഷതകളോ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുറത്തുവന്ന ചോർച്ചാ വിവരങ്ങൾ അനുസരിച്ച് ഐഫോൺ 18 പ്രോയിൽ വലിയ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. പകരം, പ്രകടനം, ക്യാമറ, കണക്റ്റിവിറ്റി, ബാറ്ററി എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയേക്കുക. ഐഫോൺ 17 പ്രോയിൽ നിന്ന് പുതിയ മോഡലിലേക്ക് മാറുന്നവർക്ക് ശ്രദ്ധിക്കേണ്ട പ്രധാന വ്യത്യാസങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേ തന്നെയായിരിക്കും ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. 120 ഹെർട്‍സ് വരെ റീഫ്രഷ് നിരക്കുള്ള പ്രോമോഷൻ ഡിസ്പ്ലേയും തുടരും. ഐഫോൺ 17 പ്രോയിൽ അവതരിപ്പിച്ച വലിയ ക്യാമറ പ്ലാറ്റോ രൂപകൽപ്പനയും പുതിയ മോഡലിൽ തുടരാൻ സാധ്യതയുണ്ട്. ടൈറ്റാനിയത്തിന് പകരം അലുമിനിയം ഫ്രെയിം ഉപയോഗിക്കുന്ന രീതിയും ആപ്പിൾ തുടർന്നേക്കും. നിറങ്ങളുടെ കാര്യത്തിൽ ചെറിയ മാറ്റമുണ്ടാകാം. നാല് നിറങ്ങളിൽ ഫോൺ എത്തുമെന്നും ഡീപ് റെഡ് നിറം ഇതിൽ ഉൾപ്പെടുമെന്നും സൂചനയുണ്ട്. ഐഫോൺ 17 പ്രോ മൂന്ന് നിറങ്ങളിലാണ് എത്തിയിരുന്നത്.
ഐഫോൺ 18 പ്രോയുടെ മുൻഭാഗത്ത് ചെറിയൊരു മാറ്റത്തിന് സാധ്യതയുണ്ട്. ഫേസ് ഐഡി സംവിധാനത്തിനുള്ള ഹാർഡ്‌വെയർ കൂടുതൽ ചെറുതാക്കാൻ ആപ്പിൾ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സാധിച്ചാൽ ഡൈനാമിക് ഐലൻഡിന്റെ വലുപ്പവും കുറയ്ക്കാൻ സാധിക്കും. എന്നാൽ ഈ മാറ്റം അന്തിമമായി നടപ്പാക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ക്യാമറ കൺട്രോൾ ബട്ടണിലും മാറ്റമുണ്ടാകാം. സൂം ഉൾപ്പെടെയുള്ള ക്യാമറ ക്രമീകരണങ്ങൾക്കുള്ള സ്വൈപ്പ് നിയന്ത്രണങ്ങൾ ഒഴിവാക്കി ബട്ടൺ കൂടുതൽ ലളിതമാക്കാൻ ആപ്പിൾ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
ഐഫോൺ 18 പ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പ്രകടനത്തിലായിരിക്കും. ആപ്പിളിന്റെ എ20 പ്രോ ചിപ്പായിരിക്കും പുതിയ ഫോണിന് കരുത്തേകുകയെന്നാണ് റിപ്പോർട്ടുകൾ. 2 നാനോമീറ്റർ നിർമാണ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ചിപ്പ് നിർമിക്കുകയെന്നും സൂചനയുണ്ട്. ഐഫോൺ 17 പ്രോയിലെ എ19 പ്രോ ചിപ്പ് 3 നാനോമീറ്റർ സാങ്കേതികവിദ്യയിലാണ് നിർമിച്ചിരിക്കുന്നത്. പുതിയ നിർമാണ സാങ്കേതികവിദ്യ കൂടുതൽ പ്രകടനവും ഊർജക്ഷമതയും നൽകാൻ സാധ്യതയുണ്ട്. ചോർച്ചാ വിവരങ്ങൾ പ്രകാരം പ്രോസസർ പ്രകടനത്തിൽ 15 മുതൽ 25 ശതമാനം വരെ വർധനയുണ്ടാകാം. എന്നാൽ യഥാർഥ പ്രകടനം ഫോൺ വിപണിയിലെത്തിയതിന് ശേഷമേ വ്യക്തമാകൂ. റാമിന്റെ കാര്യത്തിലും വലിയ മാറ്റമുണ്ടാകും. ഐഫോൺ 17 പ്രോയിലെ 8 ജിബിക്ക് പകരം ഐഫോൺ 18 പ്രോയിൽ 12 ജിബി റാം ലഭിച്ചേക്കും. അടിസ്ഥാന സംഭരണം 256 ജിബിയായി തുടരും. 512 ജിബി, 1 ടിബി, 2 ടിബി പതിപ്പുകൾക്കും സാധ്യതയുണ്ട്.
ഐഫോൺ 18 പ്രോയിൽ മറ്റൊരു ക്യാമറ കൂടി ചേർക്കുന്നതിനുപകരം പ്രധാന ക്യാമറയുടെ പ്രവർത്തനരീതിയിലാകും ആപ്പിൾ മാറ്റം വരുത്തുകയെന്നാണ് സൂചന. 48 മെഗാപിക്സൽ പ്രധാന ക്യാമറയിൽ മാറുന്ന അപ്പർച്ചർ സംവിധാനം ലഭിച്ചേക്കും. എഫ്/1.4 മുതൽ എഫ്/4.0 വരെയായിരിക്കും അപ്പർച്ചർ പരിധിയെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോയിൽ എഫ്/1.78 സ്ഥിരം അപ്പർച്ചറാണ്. മാറുന്ന അപ്പർച്ചർ ഫോട്ടോഗ്രഫിയിൽ ശ്രദ്ധേയമായ വ്യത്യാസമുണ്ടാക്കും. കൂടുതൽ വിശാലമായ അപ്പർച്ചർ കൂടുതൽ വെളിച്ചം സെൻസറിലേക്ക് എത്തിക്കുകയും പശ്ചാത്തല മങ്ങൽ വർധിപ്പിക്കുകയും ചെയ്യും. ചെറിയ അപ്പർച്ചർ ഉപയോഗിക്കുമ്പോൾ ചിത്രത്തിൽ കൂടുതൽ ഭാഗങ്ങൾ വ്യക്തമായി ലഭിക്കാനും സാധ്യതയുണ്ട്. അൾട്രാ വൈഡ് ക്യാമറയും ടെലിഫോട്ടോ ക്യാമറയും 48 മെഗാപിക്സലായി തുടരുമെന്നാണ് റിപ്പോർട്ട്. 4 മടങ്ങ് ഒപ്റ്റിക്കൽ സൂമും തുടർന്നേക്കും. മുൻ ക്യാമറയും 18 മെഗാപിക്സലായി തുടരും.
ഐഫോൺ 18 പ്രോയിൽ ബാറ്ററി ശേഷിയിലും ചെറിയ വർധനയുണ്ടായേക്കും. ആഗോള പതിപ്പിൽ 4,056 എംഎഎച്ച് ബാറ്ററിയും അമേരിക്കൻ വിപണിയിലെ ഇ-സിം മാത്രമുള്ള പതിപ്പിൽ 4,288 എംഎഎച്ച് ബാറ്ററിയും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 17 പ്രോയിലെ 3,988 എംഎഎച്ച്, 4,252 എംഎഎച്ച് ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ വർധന വളരെ വലുതല്ല. അതിനാൽ എ20 പ്രോ ചിപ്പിന്റെ ഊർജക്ഷമതയും ഐഒഎസ് 27ന്റെ മെച്ചപ്പെടുത്തലുകളും യഥാർഥ ബാറ്ററി ബാക്കപ്പിൽ നിർണായകമായേക്കും. ചാർജിങ് വേഗതയിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 40 വാട്ട് വയർഡ് ചാർജിങ്ങും 25 വാട്ട് മാഗ്സേഫ് വയർലെസ് ചാർജിങ്ങും തുടരും.
ഐഫോൺ 18 പ്രോയിൽ കണക്റ്റിവിറ്റി സംവിധാനത്തിലും മാറ്റമുണ്ടാകാം. ചില വിപണികൾക്കായി ആപ്പിൾ സ്വന്തമായി വികസിപ്പിച്ച സി2 മോഡം ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പതിപ്പിൽ മില്ലിമീറ്റർ വേവ് 5ജി പിന്തുണയ്ക്കുന്നതിനായി ക്വാൽകോം മോഡം തുടർന്നേക്കും. ഇതിന് പുറമെ 5ജി സാറ്റലൈറ്റ് ഇന്റർനെറ്റ് സൗകര്യവും പുതിയ ഫോണിൽ ലഭിച്ചേക്കുമെന്നാണ് സൂചന. നിലവിലെ ഐഫോണുകളിൽ സാറ്റലൈറ്റ് കണക്റ്റിവിറ്റി പ്രധാനമായും അടിയന്തര സേവനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. പുതിയ സൗകര്യം യാഥാർഥ്യമായാൽ ഇത് കണക്റ്റിവിറ്റി രംഗത്തെ വലിയ മുന്നേറ്റമായിരിക്കും.
ഐഫോൺ 18 പ്രോയെക്കുറിച്ചുള്ള ചോർച്ചാ വിവരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വിലയാണ്. പുതിയ മോഡലിന്റെ അടിസ്ഥാന വില 1,300 ഡോളറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോയുടെ 1,100 ഡോളർ അടിസ്ഥാന വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനയാണിത്. മെമ്മറി ചിപ്പുകളുടെയും മറ്റ് ഘടകങ്ങളുടെയും വില വർധിച്ചതാണ് വില ഉയരാൻ കാരണമാകുന്നതെന്നാണ് സൂചന. വില വർധനവ് യാഥാർഥ്യമായാൽ നിലവിൽ ഐഫോൺ 17 പ്രോ ഉപയോഗിക്കുന്നവർക്ക് പുതിയ മോഡലിലേക്ക് മാറാനുള്ള തീരുമാനം കൂടുതൽ ബുദ്ധിമുട്ടായേക്കും.
പുറത്തുവന്ന വിവരങ്ങൾ പരിശോധിച്ചാൽ ഐഫോൺ 18 പ്രോ ഒരു പൂർണമായ മാറ്റത്തേക്കാൾ നിലവിലെ മോഡലിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കാനാണ് സാധ്യത. എ20 പ്രോ ചിപ്പ്, 12 ജിബി റാം, മാറുന്ന അപ്പർച്ചറുള്ള പ്രധാന ക്യാമറ, മെച്ചപ്പെട്ട ഊർജക്ഷമത, പുതിയ കണക്റ്റിവിറ്റി സൗകര്യങ്ങൾ എന്നിവ ശ്രദ്ധേയമായ മാറ്റങ്ങളാണ്. എന്നാൽ 6.3 ഇഞ്ച് ഡിസ്പ്ലേ, സമാനമായ ഡിസൈൻ, മൂന്ന് ക്യാമറകൾ, അതേ ചാർജിങ് വേഗത എന്നിവ തുടർന്നേക്കും.
അതിനാൽ ഐഫോൺ 17 പ്രോ ഉപയോഗിക്കുന്നവർക്ക് ക്യാമറയിലെയും പ്രകടനത്തിലെയും മെച്ചപ്പെടുത്തലുകൾ അത്യാവശ്യമല്ലെങ്കിൽ ഉടൻ അപ്ഗ്രേഡ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് നിലവിലെ വിവരങ്ങളിൽനിന്നുള്ള വിലയിരുത്തൽ. 2027ൽ ഐഫോണിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് വലിയ ഡിസൈൻ മാറ്റം ആപ്പിൾ അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. അതിനാൽ ഐഫോൺ 18 പ്രോ ഏറ്റവും ശക്തമായ പ്രോ മോഡലുകളിലൊന്നായേക്കുമെങ്കിലും വലിയ മാറ്റത്തിന് പകരം പരിഷ്കരണത്തിനാകും ഇത്തവണ പ്രാധാന്യം ലഭിക്കുക.
ഐഫോൺ 18 പ്രോയുടെ സവിശേഷതകളൊന്നും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന അവതരണത്തിന് മുന്നോടിയായി പുറത്തുവന്ന ചോർച്ചകളും റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിവ. പുതിയ ഉൽപ്പനം വിപണിയിലേക്ക് എത്തുമ്പോൾ സവിശേഷതകളിലും വിലയിലും മാറ്റമുണ്ടാകാം.